വഡോദര: ഗോപാല്‍ഭായ് ഗോഹിലിന് ഇത്തവണത്തെ ദീപാവലി സമ്മാനിച്ചത് അപ്രതീക്ഷിത ആഹ്ലാദത്തിന്റെ നിറദീപങ്ങള്‍. ഗുജറാത്തിലെ വഡോദരയില്‍ സാധാരണ സ്റ്റേഷനറിക്കട നടത്തുന്ന ഗോപാല്‍ ഭായിയുടെ മൊബൈലിലേക്ക് ഒക്ടോബര്‍ 19ന് വൈകിട്ട് നാലരയ്ക്ക് ഒരു കോള്‍ വന്നു. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷത്തിനുള്ള തയാറെടുപ്പിലായിരുന്നു ഗോപാല്‍ അപ്പോള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദം ഫോണില്‍ കേട്ട് വഡോദരയിലെ വാര്‍ഡ് തല ബിജെപി പ്രവര്ത്തകന് കൂടിയായ ഗോപാല്‍ഭായ് വികാരഭരിതനായി. ദീപാവലി ആശംസകള്‍ നേരാനാണ് താന്‍ വിളിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോപാല്‍ തിരിച്ചും ആശംസകള്‍ നേര്‍ന്നു. ഗുജറാത്തിയിലാണ് ഇരുവരും സംസാരിച്ചത്. ഈ ഫോണ്‍ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വന്‍തോതില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.
അടുത്തിടെ വഡോദരയില്‍ മോദി പങ്കെടുത്ത റാലിയില്‍ താന്‍ എത്തിയിരുന്നു എന്ന് ഗോപല്‍ പറഞ്ഞു. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചില സംശയങ്ങള്‍ ഗോപാല്‍ ഉന്നയിക്കുന്നുണ്ട്. എതിരാളികളുടെ കുപ്രചരണങ്ങളില്‍ വീഴാതെ പാര്‍ട്ടിയുടെ വാജയത്തിനായി പ്രവര്‍ത്തിക്കാന്‍ മോദി നിര്‍ദേശിക്കുന്നു. ബിജെപിക്കു 150 സീറ്റുകള്‍ കിട്ടുമെന്നും അതാണ് ദീപാവലി സമ്മാനമെന്നും ഗോപാല്‍ പ്രധാനമന്ത്രിയോടു പറഞ്ഞു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും മോദി എത്രമാത്രം സ്നേഹത്തോടെ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ഫോണ്‍കോള്‍ എന്ന് ഗോപാല്‍ പിന്നീട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: