തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാല വിസി സ്ഥാനത്തിനു വേണ്ടി പിടിവലി. വിസി നിയമനത്തിനുള്ള കമ്മറ്റി രൂപീകരിക്കുന്നതിനു മുമ്പു തന്നെ അടുത്ത വിസിയെ തീരുമാനിച്ച് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. എതിര്‍പ്പുമായി സിപിഎം നേതൃത്വവും. മന്ത്രിയുടെ തിരക്കിട്ട നീക്കത്തിനു പിന്നില്‍ അഴിമതി താത്പര്യങ്ങളാണെന്ന് സിപിഎം അധ്യാപക സംഘടന.
വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്റെ കാലാവധി അടുത്ത 31ന് അവസാനിക്കുന്നതോടെ ഇപ്പോള്‍ സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡയറക്ടറുടെ ചുമതല വഹിക്കുന്ന വനിതാ പ്രൊഫസര്‍ക്ക് ഒന്നാം തീയതി മുതല്‍ വിസിയുടെ അധികച്ചുമതലയും പിന്നീട് സ്ഥിരം നിയമനവും നല്‍കാനാണ് മന്ത്രിയുടെ ശ്രമം.
വനിതാ പ്രൊഫസറെ വിസിയാക്കാനുള്ള മന്ത്രിയുടെ ശ്രമത്തിനെതിരെ സിപിഐയിലും കടുത്ത എതിര്‍പ്പുണ്ട്. സര്‍വ്വകലാശാലയില്‍ 350 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും മുന്നൂറോളം താത്കാലിക ജീവനക്കാരെയും നിയമിക്കാനുള്ള നീക്കവും തിരക്കിട്ട് നടക്കുന്നുണ്ട്.
അസി. പ്രൊഫസര്‍ തസ്തികക്ക് 50 ലക്ഷം മുതലാണ് ലേലം വിളി. 300-ഓളം താല്‍ക്കാലിക തൊഴിലാളികളുടെ ഒഴിവും നിലവിലുണ്ട്. അഞ്ചു ലക്ഷം മുതലാണ് ഇതിന്റെ നിരക്ക്.
മുന്‍കാലങ്ങളില്‍ വിസിയുടെ ഒഴിവു വരുമ്പോള്‍ കൃഷി വകുപ്പു സെക്രട്ടറിക്കായിരുന്നു അധികച്ചുമതല നല്‍കിയിരുന്നത്. എന്നാല്‍ സര്‍വ്വകലാശാലക്കുള്ളില്‍ തന്നെ വിസിയുടെ ചുമതല നല്‍കാനും സ്ഥിര നിയമനത്തിനു മുന്‍പ് തന്നെ അസിസ്റ്റന്റ് പ്രൊഫസര്‍, താല്‍ക്കാലിക തൊഴിലാളി തസ്തികകളിലെ നിയമനം പൂര്‍ത്തിയാക്കാനുമാണ് നീക്കം. കോടികളുടെ അഴിമതിക്കാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഇതിലൂടെ അരങ്ങ് ഒരുങ്ങുന്നത്.
നൂറോളം അധ്യാപകരുടെ സീനിയോറിറ്റി മറികടന്ന് കൃഷി ഫാക്കല്‍റ്റി ഡീനായ ഡോ എ. അനില്‍കുമാറിനെ വിസിയാക്കാനാണ് സിപിഎം ശ്രമം. ഡോ. അനില്‍കുമാര്‍ സിപിഎം അധ്യാപക സംഘടനാ നേതാവാണ്.
വി സിയെ കണ്ടെത്താനുള്ള മൂന്നംഗ കമ്മറ്റിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നോമിനി, സര്‍വ്വകലാശാല ജനറല്‍ കൗണ്‍സിലിന്റെ നോമിനി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് അംഗങ്ങള്‍. കുമരകത്ത് കഴിഞ്ഞയാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മന്ത്രി തന്നെ നേരിട്ടു പങ്കെടുക്കുകയും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ. രവിരാമനെ ജനറല്‍ കൗണ്‍സിലിന്റെ നോമിനിയായി നിര്‍ദ്ദേശിക്കുകയും ചെയ്തു.
മുമ്പ് നക്സല്‍ സഹയാത്രികനും പിന്നീട് സിപിഎം കാരനുമായിരുന്ന രവി രാമന് ഇപ്പോള്‍ സിപിഐ ക്കാരനാണ്. മന്ത്രി വിസി സ്ഥാനത്തേക്കു കണ്ടെത്തിയിരിക്കുന്ന വനിതാ പ്രൊഫസര്‍ കാര്‍ഷിക സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഇതേ വകുപ്പില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അവസാനം വിരമിച്ച പ്രൊഫസറാണ് രവിരാമന്‍. ദീര്‍ഘകാലം അവധിയെടുത്ത് യൂറോപ്പില്‍ സുഖജീവിതം നയിച്ചിരുന്ന രവിരാമനെ സിപിഐ നോമിനിയായി പ്ലാനിംഗ് ബോര്‍ഡ് അംഗമാക്കിയതിനു പ്രതിഫലമായി വനിതാ പ്രൊഫസറെ അടുത്ത വിസിയായി സെലക്ഷന് കമ്മറ്റിയില്‍ നിര്‍ദ്ദേശിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടതി നടപടികള്‍ കാരണം സര്‍വ്വകലാശാലയില്‍ പുതിയ നിയമനങ്ങള്‍ നടത്താനായില്ല. കര്‍ണ്ണാടക സ്വദേശി വി. ആര്. പ്രസാദ്, ആന്ധ്ര സ്വദേശി സി. വി. രാമനാരായണ എന്നിവരുടെ പേരില്‍ അവര്‍ അറിയാതെ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. സി.പി.എം അധ്യാപക സംഘടനയായിരുന്നു ഇതിനു പിന്നില്‍.
ഈ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ അറിയാതെയാണ് കേസ് കൊടുത്തതെന്ന് എഴുതി കൊടുത്തപ്പോള്‍ അഭിഭാഷകന് കേസ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: