തൊടുപുഴ: ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ട്രിപ്പ് ഓട്ടോറിക്ഷയെന്ന് കരുതി പോലീസ് ജീപ്പിന് കൈകാണിച്ച വയോധികനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി. നിഷേധിച്ച് പോലീസ്. കണ്ണിന് പരിക്കേറ്റ മണക്കാട് പുതുപ്പരിയാരം മാടശ്ശേരിയില്‍ മാധവനെ (64) ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധവന് പറയുന്നതിങ്ങനെ: തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ബസ്സ്റ്റോപ്പില്‍ നിന്നപ്പോള്‍ അതുവഴിവന്ന വണ്ടിക്ക് കൈകാണിച്ചു. പിന്നീടാണ് പോലീസ് ജീപ്പാണെന്ന് അറിയുന്നത്. ട്രിപ്പ് ഓട്ടോറിക്ഷകള്‍ ഉള്ള വഴിയാണിത്. രാത്രി ഏഴ് മണിയായതിനാല്‍ ഇരുട്ട് വീണിരുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും പോലീസ് സംഘം ബലമായി ജീപ്പില്‍ കയറ്റുകയായിരുന്നു. വണ്ടിയില്‍വച്ച് തന്നെ മര്‍ദ്ദിച്ച് അവശനാക്കി കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ സ്റ്റേഷനില്‍ നിര്‍ത്തുകയും മകന് അന്വേഷിച്ചു വന്നപ്പോള്‍ വിടുകയുമായിരുന്നു.
കൈവശമുണ്ടായിരുന്ന 3,980 രൂപ പോലീസ് എടുത്തുവെന്നും മാധവന് ആരോപിക്കുന്നു. 7 മണിക്ക് പിടികൂടിയ മാധവനെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. സ്റ്റേഷനില്‍ തന്നെ അസഭ്യം പറയുകയും ഇതുകേട്ടുവന്ന വനിതാ പോലീസ് ഇടപെട്ടാണ് ഇത് അവസാനിപ്പിച്ചതെന്നും മാധവന് പറയുന്നു.
ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ല എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. വൈകിട്ട് സിവില്‍ സ്റ്റേഷന് പരിസരത്ത് ബഹളമുണ്ടാക്കിയതിന് മാധവനെ അറസ്റ്റ് ചെയ്തിരുന്നു. പെറ്റി കേസ് എടുത്ത ശേഷം 8 മണിയോടെ മകനോടൊപ്പം വിടുകയും ചെയ്തതായി തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ വി.സി വിഷ്ണുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: