കൊച്ചി: മിനികൂപ്പര്‍ യാത്രയില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഗംഭീരമായി. അങ്ങിനെ നോക്കിയാല്‍ എല്ലാം ആഡംബരമല്ലേ എന്ന്. കാര്‍ എന്ന വസ്തു തന്നെ ആഡംബരമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ താത്വികമായ അവലോകനം. അതിന്റെ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടു പോകുമ്പോള്‍ അതാ വരുന്നു ഒരു തീന്മേശയുടെ ചിത്രം.
കഴിഞ്ഞ കുറേ മണിക്കൂറുകളായി നിറയെ വിഭവങ്ങള്‍ നിറഞ്ഞ ആ തീന്മേശയാണ് സോഷ്യല്‍ മീഡിയയിലെ താരം. മിനി കൂപ്പറിനും ഈ തീന്മേശയ്്ക്കുമിടയിലുള്ള അന്തര്‍ധാര എത്ര മാത്രം ജീവമാണെന്നും പലര്‍ക്കും സംശയമുണ്ട്. ബിരായാണി, കുഴിമന്തി, പൊരിച്ച കോഴി തുടങ്ങിയവ നിറഞ്ഞു തുളുമ്പുന്ന തീന്മേശ. പെപ്സിയുടേയും സെവന് അപ്പിന്റെയും ബോട്ടിലുകള്‍ കൂടിയാമ്പോള്‍ കമ്യൂണിസത്തിന്റെ ശുഭയാത്രയ്ക്ക് തീവ്രത കൂടും. ഫേസ്ബുക്കിലും മറ്റും ഈ ചിത്രത്തിനു കമന്റുകളില്‍ ഗൗരവമുള്ള നിരീക്ഷണങ്ങള്‍ക്കൊപ്പം കടുത്ത പരിഹാസവുമുണ്ട്.
കോടിയേരിയും മറ്റുള്ളവരും ഭക്ഷണം കഴിക്കുന്നത് നോക്കി നില്‍ക്കുന്നവരെ പരിഹസിക്കുന്നു ഒരാള്‍, നോക്കി നിന്നു വെള്ളമിറക്കുന്നവര്‍ എന്നാണ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുമ്പൊരിക്കല്‍ കൈയില്‍ ഏലസു കെട്ടിയെന്നു വിവാദമുണ്ടായപ്പോള്‍ താന്‍ പ്രമേഹ രോഗിയാണെന്നും അതു നിരീക്ഷിക്കാനുള്ള ഉപകരണമാണ് കൈയില്‍ കെട്ടിയതെന്നും വിശദീകരിച്ച കോടിയേരിയെ ഓര്‍ക്കുന്നു മറ്റൊരാള്‍. പ്രമേഹമുള്ള ഒരാള്‍ പെപ്സിയും സെവന് അപ്പുമൊന്നും കഴിക്കല്ലേ എന്ന ഉപദേശവും.
പെപ്സിയല്ല, ചിത്രത്തില്‍ ഇടതുവശത്തിരിക്കുന്ന ആളിന്റെ മുന്നിലുള്ള രണ്ട് കോഴിക്കാലുകള്‍ ഞെട്ടിച്ചെന്നാണ് മറ്റൊരു കമന്റ്. ആ ദേഹത്തിന്റെ ആരോഗ്യം കാത്തോളണേ എന്ന് കാറല്‍ മാര്‍ക്സിനോടു പ്രാര്‍ഥിക്കുന്നു ഈ കമന്റിട്ട വ്യക്തി.
ഇവരല്ലേ പെപ്സിക്ക് എതിരെ സമരം ചെയ്തവരെന്ന് സംശയിക്കുന്നവരുമുണ്ട്. ഈ തീന്മേശയുടെ കാര്യത്തില്‍ ഇത്രയൊന്നും ചര്‍ച്ച വേണ്ടെന്നും അത് മതേതര പെപ്സിയാണെന്നുമാണ് മറ്റൊരാളുടെ അഭിപ്രായം.
ഇങ്ങനെ കമന്റുകളും അതിനുള്ള മറുപടിയും വാദപ്രതിവാദങ്ങളുമായി തീന്മേശ ഇപ്പോഴും നിറഞ്ഞു തന്നെ. എന്തായാലും ബജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയുടെ വിജയത്തില്‍ വിറളി പിടിച്ചു തുടക്കമിട്ട കോടിയേരിയുടെ ജനജാഗ്രതായാത്ര ഇപ്പോള്‍ ഒരു മിനി കൂപ്പറിനും തീന്മേശയ്ക്കും ചുറ്റും കറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: