ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. വിധിക്കെതിരെ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി അയ്യര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനൊപ്പം സിബിഐയുടെ അപ്പീലിലും കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്. ആഗസ്ത് 22നാണ് പിണറായിയെയും മറ്റുള്ളവരെയും വിചാരണ ചെയ്യാതെ ഒഴിവാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന എം. കസ്തൂരി അയ്യര്‍ അടക്കം മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഒരേ കേസിലെ പ്രതികളെ വിചാരണയ്ക്ക് മുമ്പ് തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അസാധാരണമാണെന്ന് സിബിഐ നല്കിയ അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്.
വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സിബിഐയുടെ പ്രധാന ആവശ്യം. സിബിഐയുടെ കുറ്റപത്രത്തിലെ പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കണം. അഴിമതി നടന്ന ഇടപാടില്‍ ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് ശരിയല്ല. ഭരണപരമായ തീരുമാനം സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. അതിനാല്‍ പിണറായി വിജയന് അടക്കമുള്ളവരെ വിചാരണ ചെയ്യണം, സിബിഐ ആവശ്യപ്പെടുന്നു.
ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കസ്തൂരി അയ്യരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പിണറായിയെ കുറ്റവിമുക്തനാക്കിയെങ്കില് അതേ രീതിയില്‍ തന്നെയും കേസില്‍ നിന്ന് ഒഴിവാക്കണം. ക്രിമിനല്‍ നടപടി ചട്ടം 397-ാം വകുപ്പ് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി. സര്‍ക്കാര്‍ ജീവനക്കാരന് എന്ന നിലയില്‍ ഔദ്യോഗികമായ ജോലിയാണ് താന്‍ നിര്‍വഹിച്ചത്. കരാര്‍ ആരംഭിച്ച കാലത്ത് വൈദ്യുത മന്ത്രി ജി. കാര്ത്തികേയന്, ബോര്‍ഡ് ചെയര്മാന് വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വെറും ചീഫ് എഞ്ചിനീയര്‍ മാത്രമായിരുന്ന തന്നെ പ്രതിയാക്കിയെന്നും അയ്യര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: