ന്യൂദല്‍ഹി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവച്ചു. കേസില്‍ പ്രതിയായ കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥന് ആര്. ശിവദാസന്റെ അഭിഭാഷകന് നല്കിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.
സി.ബി.ഐ കൂടി ഹർജി നല്കിയ സാഹചര്യത്തില്‍ എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കണമെന്നാണ് ശിവദാസന്റെ അിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടത്. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹർജികള്‍ ജസ്റ്റിസുമാരായ എന്‍.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിനു മുൻപാകെ ഇന്ന് പരിഗണനക്ക് വന്നിരുന്നു. അതേസമയം, സുപ്രീംകോടതി സി.ബിഐ അപ്പീലിന്റെ കാര്യം ഇനിയും പരാമര്‍ശിച്ചിരുന്നില്ല.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിരുന്നത്. ആഗസ്ത് 22നാണ് പിണറായിയെയും മറ്റുള്ളവരെയും വിചാരണ ചെയ്യാതെ ഒഴിവാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന എം. കസ്തൂരി അയ്യര്‍ അടക്കം മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഒരേ കേസിലെ പ്രതികളെ വിചാരണയ്ക്ക് മുമ്പ് തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അസാധാരണമാണെന്ന് സിബിഐ നല്കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: