കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലേക്ക് പോയ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. മുണ്ടേരി സ്വദേശി ഷജില്‍, പാപ്പിനിശേരി സ്വദേശി ഷമീര്‍, ഷമീറിന്റെ മകന് സല്മാന്, ചാലാട് സ്വദേശി ഷഹനാദ്, കണ്ണൂരില്‍ നിന്നുള്ള റിഷാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.
കണ്ണൂർ ജില്ലയിൽനിന്നും 15 പേരാണ് ഐഎസിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു. അഞ്ചുപേർ ഇപ്പോഴും സിറിയയിൽ ഐഎസിനു വേണ്ടി പോരാടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
മുണ്ടേരി കൈപ്പക്കൈയില്‍ മൊട്ടയിലെ ബൈത്തുല്‍ ഫര്ഷാനയില് കെ.സി. മിഥിലാജ് (20), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുളള റസാക്ക് (24), മുണ്ടേരി പടന്നോട്ട് മട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (23), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫിഖില്‍ യു. കെ. ഹംസ (57)) തലശ്ശേരി കോടതിക്കടുത്ത് സൈനാസില്‍ മനാഫ് റഹ്മാന് (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
കണ്ണൂരില്‍ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യഏജന്റാണ് ഹംസ. വളപട്ടണം, ചക്കരക്കല്ല്, ബഹ്റിന് എന്നിവിടങ്ങളിലായി മൂന്ന് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ബഹ്റിന് ഗ്രൂപ്പിന്റെ അമീറാണ് ഹംസ. 20 വര്‍ഷത്തോളം ബഹ്റിനില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹംസയ്ക്ക് നല്ല മതപാണ്ഡിത്യമുണ്ടെന്നും അറബി, ഉറുദു ഭാഷകള്‍ അറിയുന്ന പണ്ഡിതരോട് പോലും ചര്‍ച്ച ചെയ്യാന്‍ ഹംസക്ക് കഴിവുണ്ടെന്നും പോലീസ് പറഞ്ഞു.
ഐഎസുമായി ബന്ധപ്പെട്ട പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: