പേരൂര്‍ക്കട: കൃഷിയുടെ പുതിയ മേഖലകളിലേക്ക് കടന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടപ്പനക്കുന്ന് കൃഷിഭവന്. കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കര്‍മ്മസേനാ അംഗങ്ങളും തയ്യാറായി രംഗത്തുണ്ട്. 50 ഓളം അംഗങ്ങളാണ് കാര്‍ഷിക പുനരുജ്ജീവനവുമായി മുന്നോട്ടു പോകുന്നത്. കുടപ്പനക്കുന്ന് കൃഷിഭവന്റെ മികച്ച പ്രവര്‍ത്തനം മൂലം തിരുവനന്തപുരം നഗരത്തിലെ ഒട്ടുമിക്ക ഭാഗത്തും ഗ്രോ ബാഗുകളിലെ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. മിക്ക മന്ത്രിമാരുടെ വീടുകളിലും പച്ചക്കറികൃഷി വിജയകരമായി നടത്തിയതോടെ വിവിധ സര്ക്കാര്സ്ഥാപനങ്ങളിലും കൃഷി വിജയകരമായി നടത്തി. ഗ്രോ ബാഗുകളില്‍ നടുന്ന തൈകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പുതിയ മേഖലകളാണ് ഇനി തേടാന്‍ പോകുന്നത്.
തിരുവനന്തപുരത്ത് അധികം പരീക്ഷിച്ചിട്ടില്ലാത്ത പുതിയ ഇനം പച്ചക്കറി തൈകള്‍ ഇറക്കുമതി ചെയ്ത് നട്ടുപിടിപ്പിക്കാന്‍ കൃഷിഭവന് പദ്ധതിയുണ്ട്. കൃഷിഭവന് പരിസരത്തെ നിലത്ത് ഇവ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ച് വിജയിപ്പിച്ച ശേഷമായിരിക്കും കര്‍ഷകര്‍ക്കു നല്‍കുന്നത്. ഗ്രോ ബാഗുകളിലെ കൃഷി വളരെ താല്‍പ്പര്യത്തോടെ ചെയ്തുവരുന്ന കര്‍ഷകര്‍ക്ക് അവര്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ കൃഷിഭവന് തന്നെ വാങ്ങി വിപണിയിലെത്തിക്കുകയും കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്യുന്നതിനാലാണ് പ്രവര്‍ത്തനം മികവുറ്റതായി നില്ക്കുന്നതിനു കാരണം. വലിയ ഗ്രോ ബാഗുകള്‍ വിപണിയിലിറക്കുകയാണെങ്കില് കൂടുതല്‍ കാലം ചെടികള്‍ക്ക് പുറത്തുനിന്നുള്ള വളങ്ങളൊന്നും ഇല്ലാതെ നിലനില്ക്കാന് സാധിക്കും. വിക് ഇറിഗേഷന്‍ (തിരി നന) എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയിക്കുകകൂടി ചെയ്തതോടെ സ്ഥിരമായി വെള്ളം നനച്ചുകൊടുക്കേണ്ടതില്ല എന്ന പ്രത്യേകതകൂടിയുണ്ട്. ഗ്രോ ബാഗുകളിലെ പച്ചക്കറി കൃഷി തിരുവനന്തപുരം നഗരത്തിനു പുറത്തുകൂടി വ്യാപിപ്പിക്കാന്‍ കൃഷിഭവന് ആലോചിച്ചുവരുന്നത്. നഗരഭാഗത്തുനിന്ന് പുറത്തേക്ക് കൃഷി വ്യാപിക്കുകയാണെങ്കില്‍ കൃഷിയില്‍ താല്‍പ്പര്യമുള്ള കൂടുതല്‍ കര്‍ഷകര്‍ക്ക് അതൊരു വലിയ സഹായമായി മാറും. പുതിയ മീറ്റിംഗുകളും ചര്‍ച്ചാ ക്ലാസുകളും നടത്തി പുതിയ കൃഷിമേഖലകളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിഭവന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: