തിരുവനന്തപുരം: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പഞ്ചറാക്കി പണം തട്ടുന്ന സംഘം നഗരത്തില്‍ സജീവം. കഴിഞ്ഞ മൂന്നുദിവസത്തിനകം 200ഓളം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നിടത്ത് വച്ച് പഞ്ചറായി കാണപ്പെട്ടത്.
സ്വാഭാവികമായാണ് ടയറുകള്‍ പഞ്ചറായതെന്നു കരുതി വാഹന ഉടമകള്‍ പോലീസില്‍ പരാതിപ്പെടാറില്ല. ഇത് ഇത്തരക്കാര്‍ക്ക് അനുഗ്രഹമാകുകയാണ്. സമയം നിശ്ചയിച്ച് ഏഴും എട്ടും പേരടങ്ങുന്ന സംഘം നിരത്തിലിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളിലും അധികം ശ്രദ്ധിക്കാത്ത ഇടങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ആണി വയ്ക്കും. രാത്രിയിലാണ് സംഘം അധികവും ഇതിനായി തെരഞ്ഞെടുക്കുന്നത്. സാധാരണ ആണിയെ കോണോടുകോണല്ലാതെ ത്രികോണാകൃതിയിലാക്കിയ ശേഷം അതിനെ പിരിച്ചെടുത്താണ് സംഘം ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ രൂപപ്പെടുത്തി എടുക്കുന്ന ആണി നിലത്ത് എങ്ങനെ കിടന്നാലും ടയറില്‍ തുളഞ്ഞുകയറാന്‍ പ്രാപ്തമാണ്.
പാര്‍ക്ക് ചെയ്തിട്ട് പോകുന്ന വാഹനത്തിന്റെ ടയറിനടിയില്‍ പിരിച്ച ആണി തിരുകി വയ്ക്കും. തിരിച്ച് എത്തുന്ന ഉടമ വാഹനം മുന്നോട്ടോ പിന്നോട്ടോ എടുക്കുന്നതോടെ ടയറില്‍ ആണി തുളഞ്ഞു കയറും. പഞ്ചര്വിവരം അറിഞ്ഞ് സമീപത്തെ പഞ്ചര്‍ വര്‍ഷോപ്പ് തിരക്കുന്ന വാഹന ഉടമയുടെ മുന്നില്‍ യാത്രികനെന്ന വ്യാജേന സംഘത്തിലെ ഒരാള്‍ സമീപിക്കും. തനിക്കറിയാവുന്ന വര്‍ഷോപ്പ് ഉണ്ടെന്നും വിളിച്ചാല്‍ വരുമെന്നും ഉടമയെ ധരിപ്പിക്കും. തുടര്‍ന്ന് പഞ്ചര്ഷോപ്പില് നിന്നും ആള് എത്തു. പഞ്ചര്ഒട്ടിക്കുന്നതിന് 600 മുതല്‍ 2500 രൂപവരെയാണ് ചോദിക്കുക. സാധാരണ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഇരുചക്രവാഹനത്തിന് 60 മുതല്‍ 90 രൂപവരെയും കാറുകള്‍ക്ക് 200 മുതല്‍ 300 രൂപയുമാണ് ഈടാക്കുന്നത്.
രാത്രിയാണെന്നും കൂടുതല്‍ നേരം നിന്നാല്‍ പ്രശ്നമാകുമെന്നും സ്ഥലം അത്ര ശരിയല്ലായെന്നും പഞ്ചര്‍ ഒട്ടിക്കാന്‍ എത്തുന്ന വര്ക്ഷോപ്പുകാരന് ഭീഷണിയുടെ സ്വരത്തില്‍ ഉടമയോട് പറയും. ഇതിനെ യാത്രികനെന്ന് പരിചയപ്പെട്ടയാളും പിന്താങ്ങും. ഒടുവില്‍ സംഘം പറയുന്ന പണം നല്കി എങ്ങനെയെങ്കിലും സ്ഥലം വിടാനാകും വാഹന ഉടമ ശ്രമിക്കുക. സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ തുക ഇരട്ടിയോളമാകും പറയുക. ഇത്തരത്തില്‍ ഒരു ദിവസം ലക്ഷങ്ങളാണ് സംഘം സാധാരണക്കാരില്‍ നിന്നു പറ്റിച്ച് നേടുന്നത്. നഗരത്തില്‍ തന്നെ താമസിക്കുന്ന ട്യൂബ് ലെസ് ടയറുള്ള വാഹന ഉടമകള്‍ സംഘത്തിന്റെ വാക്കുകളില്‍ വഴങ്ങാതെ മടങ്ങും. ട്യൂബ് ലെസ്ടയറുകളാണെങ്കില് ആണി കയറിയാലും വാഹം ഓടിക്കാനാകും. ഇത്തരത്തില്‍ ചതിയില്‍ വീഴാത്തവര്‍ പഞ്ചര്‍ വര്‍ക്ഷോപ്പില്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. നഗരത്തിലെ ഒരു ടയര്‍ പഞ്ചര്‍ വര്ക്ഷോപ്പുകാരന് ലഭിച്ചത് ഇത്തരത്തിലുള്ള നാല് ആണികളാണ്.
തമിഴ്നാട്ടില്‍ നിന്നുമുള്ള സംഘം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തിലെത്തി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. മൂന്നുനാലു ദിവസം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിച്ച് മടങ്ങും. ഇവരുടെ സംഘത്തില്‍ മലയാളികളുമുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള കമ്പനിയാണ് ടയറുകളില്‍ നിറയ്ക്കുന്നതിനുള്ള നൈട്രജനും ഓക്സിജനും തലസ്ഥാനത്ത് മിക്കയിടങ്ങളിലും എത്തിക്കുന്നത്. ഇത്തരകാര് വഴിയാണ് സംഘം കേരളത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: