നെടുമങ്ങാട്: വനിതാ കണ്ടക്ടറെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന പരാതിയില്‍ വിതുര-വേളി ബസ്സ് സര്‍വ്വീസ് നിര്‍ത്തിവച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് ഉപരോധിച്ചു.
ചാക്ക ഐടിഐയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് മൂന്ന് ദിവസമായി ബസ് കിട്ടാതെ പഠനം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സമരം നടത്തിയത്. വിതുര ഡിപ്പോയില്‍ നിന്നും വേളിയിലേക്കുള്ള ബസിലെ വനിതാ കണ്ടക്ടറെ പേരൂര്‍ക്കട ഭാഗത്ത് ആക്രമിച്ചുവെന്നാണ് പരാതി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് നിര്‍ത്തിവച്ചു. എന്നാല്‍ ബസ് പ്രതീക്ഷിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ മൂന്നു ദിവസത്തെ പഠനം മുടങ്ങിയതോടെയാണ് സമരത്തിനു തയാറായത്. തുടര്‍ന്ന് സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിലെ വാതില്‍ അടച്ചിട്ട് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. സംഭവമറിഞ്ഞെത്തിയ നെടുമങ്ങാട് എസ് ഐ ഷിബു, ബിജെപി നേതാക്കളായ പൂവത്തൂര്‍ ജയന്, ഉദയകുമാര്‍, കൗണ്‍സിലര്‍മാരായ സുമയ്യമനോജ്, സംഗീത, ആലപ്പുറം പ്രശാന്ത്. എന്നിവര്‍ സ്റ്റേഷന്മാസ്റ്ററുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാമെന്ന ഉറപ്പിന്മേല് സമരക്കാര്‍ പിരിഞ്ഞു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: