വിഴിഞ്ഞം: ‘നീ മധു പകരൂ …. മലര് ചൊരിയൂ …’ എന്ന പ്രശസ്ത ഗാനം ഗാംഭീര്യത്തോടെ ആലപിക്കുന്നത് കേട്ട് വേദി ഒരു നിമിഷം നിശ്ചലമായി. പിന്നെ നിറഞ്ഞ കൈയടികളോടെ അവര്‍ ആ ഗാനത്തെ സ്വീകരിച്ചു. കൊമ്പന് മീശയും ഗൗരവഭാവവുമായെത്തിയ ഡിജിപി ഋഷിരാജ് ആയിരുന്നു ഗായകന്. തിരുവല്ലം പരശുരാമക്ഷേത്രത്തിലെ പള്ളിവേട്ട ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായ പുരസ്കാര സമര്‍പ്പണ വേദിയിലായിരുന്നു ഗാനാലാപനം. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയും എക്സൈസ് കമ്മിഷണറായിരിക്കെ റെയ്ഡുകള്‍ വ്യാപകമാക്കിയും താരമായ ‘ സിംഹ ‘ത്തെ നേരില്‍ കാണാന്‍ ഒട്ടനവധി പേരാണ് എത്തിയിരുന്നത്. പുരസ്കാര സമര്‍പ്പണം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ ഗൗരവക്കാരനായിരുന്നു ഋഷിരാജ് സിംഗ്. പക്ഷേ സിനിമകളെ കുറിച്ചും ഗാനങ്ങളെക്കുറിച്ചും സംസാരിക്കവെ അദ്ദേഹം വാചാലനായി. പ്രസംഗം അവസാനിപ്പ് കസേരയിലേക്ക് മടങ്ങവേയാണ് ഋഷിരാജ് സിംഗിനോട് ഒരു ഗാനം ആലപിക്കണമെന്ന അഭ്യര്‍ത്ഥനയെത്തിയത്. ആദ്യം നിരസിച്ചുവെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് ഗാനാലാപനം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഇളക്കി മറിച്ചു.
ഇത്തവണത്തെ പരശുരാമ പുരസ്കാരം ഗായികയായ വൈക്കം വിജയലക്ഷ്മിക്ക് നല്‍കിയാണ് ആദരിച്ചത്. മാധ്യമ പ്രവര്‍ത്തകനായ ശേഖരന്‍നായര്‍ വിജയലക്ഷ്മിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെറിയ പ്രായത്തിലും അഞ്ഞൂറിലധികം വേദികളില്‍ സാംസ്കാരിക പ്രഭാഷണം നടത്തിയ ഭരത്ചന്ദ്രനെയും പുരസ്ക്കാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: