നാഗര്‍കോവില്‍: നിക്ഷേപ തട്ടിപ്പിലൂടെ പതിനായിരങ്ങളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ സ്ഥാപനങ്ങളുടെ മുഖ്യ ഉടമ നിര്‍മ്മലനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിക്കുന്നത് ‘സിപിഎം – കോണ്‍ഗ്രസ് സംയുക്ത സംഘമാണെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസിന്റെ ഒരു മുന്‍മന്ത്രിയും സിപിഎമ്മിന്റെ ഒരു മുന്‍ നിയമസഭാംഗവുമാണ് നിര്‍മ്മലന്‍ സുരക്ഷിത ഒളിത്താവളം ഒരുക്കി നല്‍കിയിരിക്കുന്നതെന്ന് പറയുന്നു. ആരോപണ വിധേയരായ ഇരുവര്‍ക്കും നിര്‍മ്മല്‍കൃഷ്ണ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടായിരുന്നു. ഇരു രാഷ്ട്രീയചേരികളിലാണെങ്കിലും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇരുവരും ഒരമ്മ പെറ്റ മക്കളെ പോലെയാണ് പ്രവര്‍ത്തിച്ചു വന്നതെന്ന കാര്യം ഏവര്‍ക്കും പരസ്യമായ രഹസ്യമാണ്. വോട്ടുകച്ചവടം നടത്തിയാണ് പലപ്പോഴും ഇവര്‍ ജയിച്ചു വന്നതും. ഇതിനു വേണ്ടുന്ന സാമ്പത്തിക ഒത്താശ നല്കിയതും അക്കാലത്തെല്ലാം നിര്‍മ്മലനായിരുന്നു. ഇതിനെല്ലാം തെളിവാണ് ഒളിവില്‍ കഴിയുന്ന നിര്‍മ്മലന്‍ ഒരു റൂറല്‍ പോലീസ് സൂപ്രണ്ടുമായി ഫോണില്‍ സംസാരിച്ച് തന്റെ സഹോദരിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധിച്ചത്. ജാമ്യത്തിന് ഹര്‍ജി നല്‍കിയെന്ന കാരണം പറഞ്ഞാണ് അറസ്റ്റില്‍ നിന്ന് പോലീസ് പിന്മാറിയത്.
പ്രമാദമായ കേസുകളിലെ പ്രതികളെ പിടികൂടിയിട്ടുള്ള കേരളാപോലീസിന് തിരുവനന്തപുരം ജില്ലയില്‍ തന്നെ ഒളിവില്‍ പാര്‍ക്കുന്ന പ്രതിയെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നത് അവിശ്വസനീയമാണ്. പ്രതിയെ പിടികൂടാന്‍ തമിഴ്നാട് പോലീസിന് വേണ്ടുന്ന ഒത്താശ നല്‍കാതെ നിര്‍മ്മലനും കൂട്ടാളികള്‍ക്കും തിരുവനന്തപുരം കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാനുള്ള അണിയറ നീക്കമാണ് പുരോഗമിക്കുന്നത്. ഒരുവശത്ത് തട്ടിപ്പിനിരയായവര്ക്കുവേണ്ടി കണ്ണുനീര് പൊഴിക്കുകയും മറുവശത്തുകൂടെ തട്ടിപ്പ് പ്രതിക്ക് ഒത്താശ ചെയ്യുകയുമാണ് ഭരണസ്വാധീനമുപയോഗിച്ച് അരങ്ങേറുന്നത്. ഇതിനിടയിലും സ്വ#ാധീനമുപയോഗിച്ച് വേണ്ടപ്പെട്ടവര്‍ക്ക് നിക്ഷേപ തുക ഇവര്‍ തന്നെ തിരിച്ചുവാങ്ങിയും നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: