പേട്ട : സംസ്ഥാനത്ത് എന്ത് വികസനം നടന്നാലും അത് തങ്ങളുടെ കഴിവിലാണെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎം എട്ടുകാലി മമ്മൂഞ്ഞിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്. അണമുഖം ഹരിജന്‍ കോളനിക്കാര്‍ നേരിടുന്ന ദുരിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കടകംപളളിയിലെ നഗരസഭ മേഖല ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആഹ്വാനമാണ് കേരള ജനതയ്ക്ക് മുതല്കൂട്ടായിട്ടുളളത്. സംഘടിച്ച് ശക്തരാവുക, ഇന്ത്യയിലൂടെ പ്രബുദ്ധരാവുകയെന്ന ഗുരുസന്ദേശമാണ് വിദ്യാഭ്യാസ മേഖലയിലുളള വളര്‍ച്ച. ഇതിലൊന്നിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ കഴിയില്ല. ഇവരൊക്കെയുണ്ടായിരുന്നപ്പോള് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നില്ല. വെളിയിട വിസര്‍ജ്ജനം ഉള്‍പ്പെടെയുളള ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി അണമുഖം ഹരിജന്‍ കോളനി സന്ദര്‍ശിക്കണം. അവിടെ നിന്നും ലഭിക്കും മുഖ്യമന്ത്രി പറയുന്ന വികസനത്തിന്റെ ഉത്തരം. നൂറോളം ഹരിജന്‍ കുടുംബങ്ങള്‍ തിങ്ങി വസിക്കുന്ന കോളനിയില്‍ കക്കൂസില്ല, കുളിമുറിയില്ല, കുടിക്കാന്‍ വെളളമില്ല. ആകെയുളളത് ഒരു പൊതുപൈപ്പുമാത്രം. ഇവിടെനിന്നും വെളളമെടുത്ത് കുന്നിന്മുകളിലേയ്ക്ക് ചുമന്ന് വീട്ടിലെത്തിച്ചാണ് വീട്ടുകാര്യങ്ങള്‍ നടത്തുന്നത്. അന്തിയുറങ്ങുന്ന വീടുകള്‍ തകര്‍ച്ചയിലാണ്. പല വീടുകള്‍ക്കും വാതിലുകളില്ല. പ്രായമായ പെണ്‍കുട്ടികളേയും കൊണ്ട് സുരക്ഷിതമില്ലാതെ കഴിയുന്ന കോളനിക്കാരുടെ ദുരിതങ്ങളാണ് എവിടെയും. അടിയന്തിരമായി അണമുഖം ഹരിജന്‍ കോളനിയിലെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കോളനിക്കാര്‍ക്കൊപ്പം ബിജെപിയുമുണ്ടാകുമെന്ന് മുരളീധരന് പറഞ്ഞു. കോളനിവാസികളുള്പ്പെടെ നൂറോളം പേര് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.പി.വാവ, ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ഇടവക്കോട് സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ മോഹനന്, സന്തോഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രമോദ്, ശ്രീകുമാര്‍, സെക്രട്ടറിമാരായ കിഴക്കതില്‍ രാജേഷ്, ദിവ്യ, മഹിള മോര്‍ച്ച പ്രസിഡന്റ് ജയാരാജീവ് തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: