തിരുവനന്തപുരം: തോമസ് ചാണ്ടി കേസില്‍ അഡീഷണല്‍ എജി രഞ്ജിത് തമ്പാന് സര്‍ക്കാരിന് വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം എജി തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹിക്കുന്ന വിധി കിട്ടാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രഞ്ജിത് തമ്പാന് ഹാജരാകുന്നത് തോമസ് ചാണ്ടിക്ക് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.
തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം അഡ്വക്കേറ്റ് ജനറല്‍ തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.. കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്. കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും. കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരം. സംസ്ഥാന താത്പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുള്ളത്.
കേസില്‍ അഡീഷണല്‍ എജിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.ജിക്ക് കത്ത് നല്‍കിയിരുന്നു. റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ എജിയാണെന്നായിരുന്നു റവന്യൂവകുപ്പിന്റെ വാദം. പൊതുതാല്‍പ്പര്യമുള്ള കേസായതിനാല്‍ അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: