ന്യൂദൽഹി: പാക്കിസ്ഥാന്റെ ചാര സംഘടന ഐഎസ്ഐയുടെ നേതൃത്വത്തിലുള്ള ഭീകരർ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലയളവിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഡിസംബറിൽ നടക്കാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ വൻ തോതിലുള്ള ആക്രമണ പദ്ധതികളാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പിനു മുൻപാകെ സംസ്ഥാനത്ത് 26/11 പോലുള്ള ആക്രമണമാണ് ഐഎസ്ഐ നേതൃത്വം നൽകുന്ന ഭീകരർ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ മാസം പാക്കിസ്ഥാൻ കോസ്റ്റ് ഗാർഡ് നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടിൽകൂടിയിരുന്നു. ഇവരിൽ നിന്നും പാക്ക് ചാര സംഘടന ഇന്ത്യൻ തിരിച്ചറിയൽ കാർഡ് പോലുള്ള ഔദ്യോഗിക രേഖകൾ പിടിച്ചെടുക്കയും ചെയ്തു. ഈ സാഹചര്യത്തിൽ ഇവരുടെ രേഖകൾ ഉപയോഗിച്ച് ഭീകരർ ഗുജറാത്തിലേക്ക് കടക്കുമെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് വിലയിരുത്തുന്നത്.
കടൽ മാർഗം എത്തിച്ചേരുന്ന ഭീകരർ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ എന്നിവരെ ലക്ഷ്യമിടുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നേവി കൂടുതൽ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ 25ന് സൂറത്തിൽ നിന്നും രണ്ട് ഐഎസ് ഭീകരരെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അഹമ്മദാബാദിൽ ബോംബ് സ്ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് സേന വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: