കൊട്ടാരക്കര: കുട്ടിസഖാക്കളെ കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് കൊട്ടാരക്കര പോലീസ്. ഭരണം ഞങ്ങള്‍ നടത്തും നിങ്ങള്‍ തൊപ്പിവച്ചിരുന്നാല് മതിയെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെതിരെ പോലീസ് ഏമാന്മാര്ക്ക് പരാതി നല്‍കിയിട്ടും രക്ഷയില്ലാത്തതിനാല്‍ പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയെ ആശ്രയിച്ച് പരിഹാരം കാണാനാണ് പോലിസിലെ ഒരു വിഭാഗത്തിന്റെ ശ്രമം.
പാര്‍ട്ടിക്കാരുടെ ഭീഷണി കൂടാതെ എസ്എഫ്ഐ ജില്ലാനേതാവ് പോലീസിനെ നിരന്തരം ആക്ഷേപിക്കുന്നതാണ് ഇപ്പോള്‍ പോലീസ് അസോസിയേഷന്‍തന്നെ പരാതിയുമായി സിപിഎം ജില്ലാ സെക്രട്ടറിക്ക് മുന്നില്‍ എത്തുന്നതിന് കാരണം. കൊട്ടാരക്കര സ്വദേശിയായ ജില്ലാനേതാവ് മാത്രം ഇതുവരെ അഞ്ചിലധികം തവണ കൊട്ടാരക്കര സ്റ്റേഷനില്‍ എത്തി പോലീസുകാരെ അധിക്ഷേപിച്ചതായി പരാതിയുണ്ട്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനം ഓടിച്ചതിന് കണ്‍ട്രോള്‍റൂം പോലീസ് കസ്റ്റഡിയിലെടുത്ത കോട്ടാത്തല സ്വദേശിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ എത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചുമതലയുള്ള ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ചെയ്തതാണ് അവസാനത്തെ സംഭവം. അതിന് മുന്‍പ് ട്രാഫിക് എസ്ഐയും ഇയാളുടെ നാവിന്റെ ചൂടറിഞ്ഞു.
കസ്റ്റഡിയിലെടുത്ത കുട്ടിസഖാക്കളെ ബലമായി മോചിപ്പിച്ചുകൊണ്ട് പോയതിനെതിരെ ചില പോലീസുകാര്‍ അന്ന് തന്നെ പാര്‍ട്ടിനേതൃത്വത്തോട് പരാതിപെട്ടിരുന്നു.
എസ്എഫ്ഐയുടെ ജില്ലാ നേതാവായതിനാല്‍ പോലീസിന് പലപ്പോഴും നോക്കുകുത്തിയാകാനെ കഴിയുന്നുള്ളൂ. ഇതിനെതിരെ പോലീസില്‍ പരസ്യമായ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. പോലീസിലെ ഉന്നതര്‍ക്ക് പലതവണ നേതാവിനെകുറിച്ച് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിനാലാണ് പാര്ട്ടിഘടകമെന്ന നിലയില്‍ ജില്ലാ സെക്രട്ടറിക്കു തന്നെ പരാതി നല്കാന് പോലീസിലെ സഖാക്കളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: