തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വൈകുന്നേരം മൂന്നിന് പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യൂ ടി. തോമസ്, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം രാഷ്ട്രപതി പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമം നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം രാജ്ഭവനിലെത്തും. വൈകുന്നേരം 5.50ന് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകുന്നേരം ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.രാത്രി എട്ടിന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും.
ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയിൽ ശനിയാഴ്ച രാവിലെ 11ന് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: