കണ്ണൂര്‍: മാലിന്യമുക്തമായ കോളയാട്-അതാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്നം. അതിനുള്ള പഞ്ചായത്തിന്റെ ഭഗീരഥ പ്രയത്നങ്ങള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജനം അസാധ്യമെന്ന് കരുതി മുഖംതിരിച്ചു നില്‍ക്കുന്നവര്‍ക്ക് കോളയാട് വഴികാട്ടുകയാണ്. ഒരു മികച്ച മാതൃകയായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിലും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിലും കൃത്യമായ പദ്ധതികളുമായി മറ്റുള്ളവര്‍ക്കു മുമ്പില്‍ നടക്കുകയാണ് കോളയാട് ഗ്രാമപഞ്ചായത്ത്. മാലിന്യമില്ലാത്ത മാംഗല്യം പദ്ധതിയുടെ ഭാഗമായി വിവാഹമടക്കമുള്ള എല്ലാ ചടങ്ങുകള്‍ക്കും ഗ്രീന്‍ പ്രോട്ടോകള്‍ നിര്‍ബന്ധമാക്കി ആരംഭിച്ച തെളിമ പദ്ധതി, നവംബര്‍ ഒന്നു മുതല്‍ പുതിയ വീടുകളും കെട്ടിടങ്ങളും എടുക്കുന്നവര്‍ പാലിക്കേണ്ട ഹരിത-ജലസംരക്ഷണ-ശുചിത്വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തില്‍ എത്തിനില്‍ക്കുകയാണിന്ന്.
അഞ്ച് സെന്റില്‍ കൂടുതല്‍ സ്ഥലത്തെ പുതിയ കെട്ടിടങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്നാണ് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളിലൊന്ന്. ഇതിന്റെ ഫോട്ടോ പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വയ്ക്കണം. കെട്ടിടത്തിന് നമ്പറിടുന്ന ഘട്ടത്തില്‍ അപേക്ഷയോടൊപ്പം വൃക്ഷത്തൈയുടെ ഏറ്റവും പുതിയ ചിത്രവും നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഇതിനു പുറമെ, 150 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണിയും അതിനു താഴെയുള്ള വീടുകള്‍ക്ക് കിണര്‍ റീചാര്‍ജിംഗ്, ഭൂജല പരിപോഷണക്കുഴി എന്നിവയിലൊന്ന് നിര്‍ബന്ധമാണ്. കെട്ടിടത്തില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാന്‍ അടപ്പോടുകൂടിയ കുഴിയും ജൈവമാലിന്യം കംപോസ്റ്റാക്കി മാറ്റുന്നതിനുള്ള സംവിധാനവും ഖരമാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനുള്ള പ്രത്യേക അലമാരയും ഉണ്ടായിരിക്കണമെന്നും സപ്തംബര്‍ 15ന് ഇറക്കിയ ഉത്തരവില്‍ അനുശാസിക്കുന്നു. നവംബര്‍ ഒന്നുമുതല്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റോ കെട്ടിട നമ്പറോ നല്‍കില്ലെന്നാണ് കോളയാട് പഞ്ചായത്തിന്റെ തീരുമാനം.
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ജില്ലയിലാദ്യമായി ഒരു ഗ്രീന്‍ പ്രോട്ടോകോള്‍ ബൈലോ തയ്യാറാക്കി പാസാക്കിയ പഞ്ചായത്തെന്ന ബഹുമതിയും കോളയാടിനുണ്ട്. 1994ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലെ വിവിധ വകുപ്പുകള്‍ നല്കുന്ന അധികാരത്തിന്റെ ബലത്തിലാണ് തെളിമ എന്ന പേരില്‍ കോളയാട് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ് കുമാര്‍ പറയുന്നു. തുടക്കത്തില്‍ ചെറിയ രീതിയിലുള്ള എതിര്‍പ്പുണ്ടായിരുന്നെങ്കിലും പദ്ധതികളോരോന്നും നടപ്പാക്കിത്തുടങ്ങിയതോടെ ജനങ്ങള്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, കുടുംബശ്രീ, യുവജനസംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുടെ പ്രതിനിധികളെയെല്ലാം സഹകരിപ്പിച്ച് തികച്ചും ജനകീയമായിട്ടായിരുന്നു ഓരോ പദ്ധതിയും നടപ്പാക്കിയത്. പ്ലാസ്റ്റിക് രഹിത കണ്ണൂര്‍ കാംപയിന്റെ ചുവടുപിടിച്ച് പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ശക്തമായ നിരോധനം ഏര്‍പ്പെടുത്തുകയും നിയമം ലംഘിക്കുന്നവരില്‍ നിന്ന് പതിനായിരം രൂപവരെ പിഴയീടാക്കുകയും ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ വിജയം കൈവരിക്കാന്‍ സാധിച്ചു. പകരം ഉപയോഗത്തിന് സാരിത്തുണിയില്‍ നിര്‍മിച്ച സഞ്ചി വ്യാപകമാക്കിയതോടെ പ്രശ്നങ്ങളില്ലാതായി. മീന്‍ വേണോ പാത്രം വേണം എന്ന പേരില്‍ മീന്‍ വിതരണത്തില്‍ പ്ലാസ്റ്റിക് സഞ്ചി ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു.
പഞ്ചായത്ത് വേതനം നല്കി പ്രത്യേകമായി നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ മാസത്തിലൊരിക്കല്‍ വീടുകളില്‍ ചെന്ന് കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് സംസ്ക്കരണ കേന്ദ്രങ്ങളിലേക്കയച്ചതോടെ റോഡിലും പറമ്പിലും കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുറഞ്ഞു. ഇതിന് 20 രൂപ വീതമാണ് ഒരു വീട്ടില്‍ നിന്ന് ഈടാക്കിയത്.
ഗ്രീന്‍ പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസും ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സ് സസ്പെന്‍ഷനും അതുംകഴിഞ്ഞ് ലൈസന്‍സ് റദ്ദാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ജലാശയങ്ങളിലോ ജലസ്രോതസ്സുകളിലോ മറ്റോ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ 25,000 രൂപ വരെ പിഴ ചുമത്താനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. തീരുമാനം കടലാസിലൊതുങ്ങുന്നവയല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതോടെ ആരും പരീക്ഷണത്തിന് മുതിര്‍ന്നില്ല. പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും ഒത്തൊരുമിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതോടെ നാട്ടുകാരും ഒപ്പം നിന്നു. ഈ കൂട്ടായ്മയാണ് കോളയാടിന് തെളിമയുടെ നല്ല മണ്ണും ജലവും കാത്തുവെക്കാന് സഹായകമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: