തലശ്ശേരി: ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജിന്റെ അധീനതയില്‍ അംബേദ്കര്‍ കോളനിക്കടുത്തുള്ള മൈതാനത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം കം സ്പോര്‍ട്സ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം 29 ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. കായിക മന്ത്രി എ.സി.മൊയ്തീന് മുഖ്യാതിഥിയാവും. കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ നിന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഫണ്ടില്‍ നിന്നും ലഭിക്കുന്ന 42 കോടി രൂപ വിനിയോഗിച്ച് ഒരുക്കുന്ന കായികപരിശ്രീലന സൗകര്യങ്ങള്‍ ഉത്തര മലബാറിനാകെ പ്രയോജനപ്പെടും. പ്രഥമഘട്ട ചെലവിനായി 8 കോടി 12 ലക്ഷം ഇതിനകം അനുവദിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ കോളേജിന് ആദ്യമായാണ് ഖേലോ ഇന്‍ഡ്യയും സായിയും സംയുക്തമായി ഇത്രയും കോടി രൂപ നല്കി ആധുനിക സൗകര്യങ്ങളോടെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയവും സ്പോട്സ് കോംപ്ലക്സും ഒരുക്കുന്നത്. ബ്രണ്ണന്‍ കോളേജില്‍ നിന്നും 32 വര്‍ഷത്തെ ലീസിനാണ് ഏഴര ഏക്കര്‍ മൈതാനം സായ് ഏറ്റെടുക്കുന്നത്. തലശ്ശേരിയുടെയും ധര്‍മ്മടത്തിന്റെയും ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന സംരംഭത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ഉത്സവാഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പത്രസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.എല്‍.ബീന, ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.ബേബി സരോജം, തലശ്ശേരി സായ് സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.എന്‍.ബി.സുരേഷ്, പ്രൊഫ.കെ.ബാലന്, ഡോ.കെ.പി.പ്രശോഭിത്ത്, കെ.വി.ഗോകുല്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: