രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യമുള്ളതാവാന്‍ എന്താണ് കാരണമെന്നു ദേവീഭാഗവതത്തില്‍ രുദ്രദേവന് തന്നെ പറയുന്നുണ്ട്. അസുരനിഗ്രഹത്തിനുള്ള ശക്തി സംഭരിക്കാനായി പരമശിവന് ആയിരം ദിവ്യവര്‍ഷങ്ങള്‍ തപസ്സു ചെയ്തുവത്രേ.
അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്നതിനാല്‍ രുദ്രന്റെ കണ്ണില്‍നിന്നും അശ്രുകണങ്ങള്‍ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീര്‍ക്കണങ്ങളില്‍ നിന്നാണ് രുദ്രാക്ഷ മഹാവൃക്ഷങ്ങള്‍ ഉണ്ടായത് എന്നും പുരാണം പറയുന്നു.
സ്നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാര്‍ച്ചനകള്‍, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷ, വൈദിക കര്‍മ്മങ്ങള്‍ എന്നിവയ്ക്കെല്ലാം ഫലമുണ്ടാവാന്‍ രുദ്രാക്ഷം കൂടിയേ തീരൂ. സ്വര്‍ണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. വര്‍ണ്ണ വ്യത്യാസമന്യേ സകലര്‍ക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പര്‍ശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ. രുദ്രനേത്രത്തിന്റെ സ്വഭാവമനുസരിച്ച് രുദ്രാക്ഷങ്ങള്‍ മുപ്പത്തിയെട്ടുതരമുണ്ട്. അവയില്‍ത്തന്നെ ഒരുമുഖമുള്ളതുമുതല്‍ പതിന്നാലുമുഖമുള്ള രുദ്രാക്ഷങ്ങള്‍ വരെ കാണപ്പെടുന്നു.
നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയര്‍മണിയുടെ വലുപ്പത്തിലുള്ളവ അധമം. സമസ്നിഗ്ധവും എന്നാല്‍ ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികള്‍. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ എന്നിങ്ങിനെ ആറുതരം രുദ്രാക്ഷമണികളും വര്‍ജ്ജിക്കണം. സ്വതവേ ദ്വാരമുള്ള രുദ്രാക്ഷമാണ് ഉത്തമം. മനുഷ്യന് തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാര്‍ഢ്യവും ഉള്ള രുദ്രാക്ഷമണികള്‍ പട്ടുനൂലില്‍ കോര്‍ത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികള്‍ കോര്‍ത്ത മാലകള്‍ ദേഹം മുഴുവന്‍ ധരിക്കാം. ചാണക്കല്ലില്‍ ഉരക്കുമ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണം പ്രകടമാക്കുന്ന രുദ്രാക്ഷം അത്യുത്തമം എന്ന് പറയുന്നു.
ശിഖയില്‍ ഒരെണ്ണം. ശിരസ്സില്‍ മുപ്പത്, കഴുത്തില്‍ മുപ്പത്തിയാറ്, കൈകളില്‍ പതിനാറ് വീതം, മണിബന്ധത്തില്‍ പന്ത്രണ്ട്, മാറത്ത് അമ്പതെണ്ണം ഇങ്ങനെയാണ് ഒരു ശിവഭക്തന് രുദ്രാക്ഷങ്ങള്‍ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്‍ കോര്‍ത്തൊരു മാലയാക്കിയും ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം. കുണ്ഡലം,കിരീടം, കമ്മല്‍, മാല, തോള്‍വള, അരപ്പട്ട, ഇവയായെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്.
ഏകമുഖരുദ്രാക്ഷം പരബ്രഹ്മ സ്വരൂപമാകുന്നു. അത് ധരിച്ചാല്‍ സാധകനില്‍ പരമതത്വം തെളിഞ്ഞുവരും. രണ്ടു മുഖങ്ങളുള്ള രുദ്രാക്ഷം അര്‍ദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് ഗാര്‍ഹപത്യം, ആഹവനീയം, ദക്ഷിണം എന്നീ അഗ്നിത്രയങ്ങളാണ്. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്. പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷണ്മുഖനാണ്. ഏഴുമുഖങ്ങള്‍ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തര്‍ഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു.
എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഒന്‍പതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തു ദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകള്‍. ഏകാദശ രുദ്രന്മാര് ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാല്‍ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യന്മാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകന് ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കില്‍ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവന് അവനില്‍ ക്ഷിപ്രപ്രസാദിയുമാവും.
പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്രഭഗവാന്റെ നേത്രങ്ങളില്‍ നിന്നും ഉണ്ടായതാണ്. സര്‍വ്വവ്യാധികളെയും ഇല്ലാതാക്കി പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്. രുദ്രാക്ഷമണിയുന്നതിന് ചില ആചാരങ്ങളും നിബന്ധനകളും ശ്രുതി സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തിപുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കില്‍ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം.
പഞ്ചാക്ഷര മന്ത്രമായ നമശിവായ അല്ലെങ്കില്‍ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്. പുരുഷന്മാരില് വിഷ്ണുവാണ് അഗ്രഗണ്യന്‍. ഗ്രഹങ്ങളില്‍ സൂര്യനും നദികളില്‍ ഗംഗയും മുനിമാരില്‍ കശ്യപനുമാണ് പ്രഥമഗണനീയര്‍. കുതിരകളില്‍ ഉച്ചൈശ്രവസ്സ്, ദേവന്മാരില് ശിവന്, ദേവിമാരില്‍ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: