എന്റെ പ്രിയപ്പെട്ട സുഹൃത്തിനെയും എഴുത്തുകാരനെയുമാണ് നഷ്ടപ്പെട്ടത്. പത്തുമുപ്പത് കൊല്ലം മുമ്പാണ് കന്യാവനം എന്ന നോവലിന് അവതാരിക എഴുതാന്‍ തന്നോട് ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു ആവശ്യം കേട്ടപ്പോള്‍ ആകെ അമ്പരന്നു. കോവിലന് ഉള്‍പ്പെടെ പ്രമുഖര്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ നോവലിന് അവതാരിക എഴുതി നല്‍കുമായിരുന്നു. അത്രയ്ക്കും ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനായിരുന്നു അപ്പോള്‍ അദ്ദേഹം. ആരുവേണമെങ്കിലും അവതാരിക എഴുതി നല്‍കും. എന്നാല്‍ വ്യക്തിപരമായ വാത്സല്യംകൊണ്ടാണ് എന്നെക്കൊണ്ട് കന്യാവനത്തിന് അവതാരിക എഴുതിച്ചത്.
രോഗശയ്യയില്‍ കിടക്കുമ്പോഴും പുനത്തിലിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് എന്റെ കൈക്ക് കുറെ കടിക്കുകയാണ് ചെയ്തത്. കൂടുതല്‍ അടുപ്പുമുള്ളവരെ കണ്ടാല്‍ കൈക്ക് കടിക്കുകയാണ് ചെയ്യുന്നതെന്ന് ഒപ്പമുണ്ടായിരുന്ന പരിചാരകന് പറഞ്ഞു. കുറെനേരം പൈപ്പിന് ചുവട്ടില്‍ കൈവച്ചപ്പോഴാണ് വേദന ഇല്ലാതായത്.
തുറന്നുജീവിക്കുകയും തുറെന്നഴുതുകയും തുറന്നുപെരുമാറുകയും ചെയ്ത എഴുത്തുകാരനായിരുന്നു പുനത്തില്‍. കഥയിലെ പി. കുഞ്ഞിരാമന് നായരായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് പറയാം. സദാചാരമൂല്യങ്ങളെപ്പറ്റി യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങള്‍ കഥയില്‍ ആവിഷ്കരിക്കാന്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായില്ല. തനിക്കുണ്ടായ അനുഭവങ്ങളെല്ലാം ആത്മകഥയില്‍ തുറന്നുപറയാന്‍ അദ്ദേഹം തയ്യാറാകുന്നു. ആത്മകഥ തുറന്നുപറച്ചിലുകള്‍കൊണ്ട് കേമമാണെന്ന് പറയാം.
ജീവിതത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ സദാചാര മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന അംശം നമുക്ക് കാണാന്‍ സാധിക്കും. ഒരു അച്ചില്‍ ഒതുക്കാന്‍ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമയത്ത് താനുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന അഭിപ്രായം തന്നെയായിരുന്നു എനിക്ക്. അഥവാ മത്സരിക്കണമെന്നുണ്ടെങ്കില്‍ ബിജെപിയില്‍ പോണോ എന്ന ചിന്തയായിരുന്നു.
തൊടുപുഴയില്‍ നടന്ന ഒരു യോഗത്തില്‍ ഒരു മണിക്കൂറോളം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചു. അതുകഴിഞ്ഞ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുനത്തിലിനെ കണ്ടുമുട്ടി. തന്നെ വിമര്‍ശിച്ച് സംസാരിച്ചാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്ന് പറയുകയാണ് പുനത്തില്‍ ചെയ്തത്. വിമര്‍ശനങ്ങളോ അനുമോദനങ്ങളോ ഒന്നും ബാധിക്കാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
സത്യസന്ധമായാണ് പുനത്തില്‍ ജീവിച്ചത്. എന്ത് അന്യായം കാണിച്ചിട്ടുണ്ടെങ്കിലും അത് താന്‍ ചെയ്തതാണെന്ന് പറയുമായിരുന്നു. ഒന്നും പിന്നേക്ക് ബാക്കിവയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. പറയാന്‍ തോന്നുന്നത് പറയുകയും, തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്തു. കന്യാവനത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് ബത്തേരിയിലെ ഒ.കെ. ജോണി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും വിപ്ലവം ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജോണിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന രീതിയിലേക്ക് ആ ബന്ധം മാറി.
വരുംവരായ്കകളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ യാതൊരുവിധ ചിന്തയും ഉണ്ടായിരുന്നില്ല. ജാതിയോ മതമോ പാര്‍ട്ടിയോ ഒന്നുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ എഴുത്തുകളാകട്ടെ ലളിതമായിരുന്നു. വായിക്കാന്‍ രസമുള്ള, അടുപ്പമുണ്ടാക്കുന്ന എഴുത്തായിരുന്നു അത്. നര്‍മ്മബോധവും ജീവിത നിരീക്ഷണവുമെല്ലാം എഴുത്തുകളില്‍ കാണായിരുന്നു. ആരെയും പരിഹസിക്കാന്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിടവാങ്ങല്‍ വ്യക്തിപരമായ തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: