കുഞ്ഞിക്കയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ദേഹവിയോഗ വാര്‍ത്ത എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ദീര്‍ഘകാലത്തെ സൗഹൃദമുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. കാണുമ്പോഴൊക്കെ തോളില്‍ കയ്യിട്ടുപിടിച്ച് മുട്ടന്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന സ്നേഹത്തിന്റെ പേരായിരുന്നു എനിക്ക് പുനത്തില്‍ കുഞ്ഞബ്ദുള്ള. കറയും കലര്‍പ്പുമില്ലാത്ത സ്നേഹം അന്യമാകുന്ന ഇക്കാലത്ത് പുനത്തില്‍ അതു മനസ്സില്‍ എപ്പോഴും സൂക്ഷിക്കുകയും ഇഷ്ടക്കാര്‍ക്കെല്ലാം വാരിക്കോരി നല്‍കുകയും ചെയ്തു.
ഞാന്‍ അദ്ദേഹത്തിന്റെ ഒരു വായനക്കാരനായിരുന്നു എന്നാണ് തോന്നുന്നത്. പുനത്തിലിന്റെ ‘സ്മാരകശിലകളും’ ‘മരുന്നും’ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളുടെ കൂട്ടത്തില്‍ ഓര്‍മ്മിക്കപ്പെടും. ആകാശത്തില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു എന്നു തോന്നിപ്പോകുന്ന കഥാപാത്രങ്ങളെ അദ്ദേഹം കൃതികളില്‍ സൃഷ്ടിച്ചു. സ്മാരകശിലകളിലെയും മരുന്നിലെയും കഥാപാത്രങ്ങള്‍ കഥാകാരനൊപ്പമോ അതിലുമപ്പുറമോ തിളക്കമുള്ളതായി.
പുറമേ നോക്കുമ്പോള്‍ നല്ല ഒഴുക്കും അത്രതന്നെ പിരിമുറുക്കവുമുള്ള ശില്പഭദ്രമായ ഒരു കലാസൃഷ്ടിയാണ് ‘സ്മാരകശിലകള്‍’. കഥയ്ക്കുമപ്പുറം ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ചിന്തയാണ് അദ്ദേഹം അതില്‍ ഇടകലര്‍ത്തിയത്. ‘മരുന്ന്’ എന്ന നോവല്‍ ജീവിതത്തെയും മരണത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകളായിരുന്നു. ലളിതവും പ്രസന്നവുമായ ആഖ്യാനശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയ്ക്കുള്ള അനുഗ്രഹം. ആ ലാളിത്യത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ജീവിതത്തെ സംബന്ധിച്ച ഗഹനത വായനക്കാരന്റെ മനസ്സിനെ ഉലയ്ക്കും. പ്രമേയ വൈവിധ്യംകൊണ്ടും പ്രസന്നമായ ആഖ്യാനകലകൊണ്ടും പുനത്തില്‍ കുഞ്ഞബ്ദുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയെ അര്‍ത്ഥപൂര്‍ണ്ണവും സമ്പുഷ്ടവുമാക്കി.
ആധുനികതയുടെ കാലത്ത് എഴുതിത്തെളിഞ്ഞ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വേറിട്ടുനിന്നു എന്നതാണ് പ്രത്യേകത. വ്യക്തിയുടെയും മനസ്സിന്റെയും സ്വാതന്ത്ര്യം ഇതുപോലെ ആഘോഷിച്ച എഴുത്തകാര്‍ ചുരുക്കമാണ്. ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ജീവിക്കുകയും എഴുതുകയും ചെയ്തു. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ സ്വന്തം ഹൃദയം ചൂണ്ടിക്കാണിച്ച വഴിക്ക് സഞ്ചരിച്ചു. യാഥാസ്ഥിതിക സദാചാരമൂല്യങ്ങളെ നിഷേധിക്കുന്നതില്‍ കുഞ്ഞബ്ദുള്ള ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നു തോന്നിപ്പോകും, അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും നിരീക്ഷിക്കുമ്പോള്‍.
തന്റെ മനസ്സിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് അദ്ദേഹം ചിലപ്പോള്‍ ചില കുസൃതിത്തരങ്ങള്‍ കാണിക്കും. കുസൃതിത്തരങ്ങളാണെങ്കിലും അതിനൊരു ചന്തമുണ്ടായിരുന്നു.
എഴുത്തിന്റെ പലവഴികളില്‍ സ്വച്ഛന്ദം വിഹരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള നിഷ്കളങ്കമായ ജീവിതംകൊണ്ട് ഒരു രാജകുമാരനെപ്പോലെ ജീവിച്ചു, എല്ലാവര്ക്കും പ്രിയപ്പെട്ടവനായിട്ട്. മറ്റുള്ളവരോടുള്ള സ്നേഹം ഒരു നിറകുടംപോലെ ഉള്ളില്‍ സൂക്ഷിച്ച്…..അതെന്നും തുളിമ്പിക്കൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: