ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ടി മേട് കൈയേറാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിനെതിരെ റവന്യൂവകുപ്പ് നടപടി തുടങ്ങി. സര്‍ക്കാര്‍ഭൂമി കൈേയറി നട്ട, ഒരേക്കറോളം പ്രദേശത്തെ കാപ്പിച്ചെടി ഇന്നലെ രാജകുമാരി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം നശിപ്പിച്ചു.
അഞ്ചേക്കര്‍ ഭൂമിയാണ് കൈയേറി കാപ്പി നട്ടത്. മൂന്നാഴ്ച മുമ്പാണ് ശങ്കരപാണ്ടിമേട് ഭൂമാഫിയ കൈയേറുന്ന വിവരം ജന്മഭൂമി പുറത്ത് വിട്ടത്. ഇതേത്തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജിയുടെ നിര്‍ദ്ദേശപ്രകാരം രാജകുമാരി വില്ലേജ് ഓഫീസര്‍ കൈയേറ്റ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ജന്മഭൂമി വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ കുര്യന്‍തോമസ് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയത്. തുടര്‍നടപടിയെന്ന നിലയിലാണ് ഇന്നലെ റവന്യൂസംഘവും ഭൂമിസംരക്ഷണ സേനയും ചേര്‍ന്ന് ശങ്കരപാണ്ടിമേട്ടിലെ കൈയേറ്റം ഒഴിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ച് സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിക്കുമെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു.
പാലാ സ്വദേശി ഫ്രാന്‍സിസാണ് സര്‍ക്കാര്‍ഭൂമി കൈയേറി കാപ്പികൃഷി ഇറക്കിയത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ രേഖ തന്റെ പക്കല്‍ ഉണ്ടെന്നാണ് ഫ്രാന്‍സീസ് അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം രേഖകള്‍ വില്ലേജ് ഓഫീസില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് റവന്യൂസംഘം അന്ന് മടങ്ങിയത്. രേഖകള്‍ ഹാജരാക്കാന്‍ ഫ്രാന്‍സിസിന് കഴിയാത്തതിനെ തുടര്‍ന്ന്, ജന്മഭൂമിയുടെ വാര്‍ത്ത ശരിവച്ച് ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: