കണ്ണൂര്‍: സംസ്ഥാനത്തെ ജിഹാദി ചുവപ്പു ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ജാഥയെ കുറ്റപ്പെടുത്തിയ സിപിഎമ്മിന് കണ്ണൂരില്‍ ഐഎസ് ബന്ധമുളളവരുടെ അറസ്റ്റിന്റെ കാര്യത്തില്‍ മൗനം. സംസ്ഥാനത്ത് യാതൊരുവിധ ഭീകര പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ബിജെപിയുടെ ജിഹാദി മുദ്രാവാക്യം പൊളളയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുളള നേതാക്കളും ജനരക്ഷാ യാത്രയുടെ മുദ്രാവാക്യത്തിനെതിരെ നാടുനീളെ പ്രസംഗിച്ചു നടന്നത്.
രണ്ടു ദിവസത്തിനുളളില്‍ ഐഎസ് റിക്രൂട്ടിങ് ഏജന്റുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലാവുകയും കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ ആഭ്യന്തര വകുപ്പിന്റെയും സിപിഎമ്മിന്റെയും പൊയ്മുഖം അഴിഞ്ഞു. മാത്രമല്ല സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ഐഎസിന്റെ വേരുകള്‍ ആഴത്തില്‍ ഉള്ളതായും കണ്ടെത്തിയിരിക്കുകയാണ്. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ നാട്ടില്‍ ഐഎസ് റിക്രൂട്ടിങ് ഏജന്റുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുവെന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
ഐഎസ് ബന്ധമുളളവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും ഐഎസില്‍ കണ്ണൂര്‍ സ്വദേശികള്‍ കൊല്ലപ്പെട്ട വിഷയത്തിലും സിപിഎം സംസ്ഥാന നേതൃത്വം മൗനത്തിലാണ്. പകല്‍ സിപിഎമ്മും രാത്രി തീവ്രവാദി ഗ്രൂപ്പുകളോടൊപ്പവും പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് സംസ്ഥാനത്തും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുമുളളത്. ഇത്തരക്കാരാണ് ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന ജില്ലയിലെ പലരും. അറസ്റ്റിലായവരും കൊല്ലപ്പെട്ടവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐഅടക്കമുള്ള സംഘടനകളുമായി ബന്ധമുളളവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: