ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന പരാതിയില്‍ യുവാവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് തെക്കേ മഠത്തില്‍ ചിറ സോമജിത്ത്(32), സഹോദരന് സോമലാല്‍(35), സഹോദരി ആശ(25), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭാസ്ക്കര്‍(30) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ സോമജിത്തുമായി അടുപ്പമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തിന് അടുത്തുള്ള ക്ഷേത്രത്തില്‍ ഇവര്‍ വിവാഹിതരായതായി അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ രേഖയില്‍ 2000 ആഗസ്റ്റ് 7നാണ് കുട്ടി ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ക്ഷേത്രത്തില്‍ മറ്റാരുടെയോ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് നല്‍കിയതായാണ് സൂചനയെന്നും ശൈശവ വിവാഹ നിരോധന നിയമ പ്രകാരമാണ് കേസെടുത്തതെന്നും എസ്ഐ ജെ. അജിത്ത്കുമാര്‍ പറഞ്ഞു.
കോക്കോതമംഗലത്തെ സോമരാജിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ക്ഷേത്രത്തില്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വിശദമായി പരിശോധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും വീഴ്ച സംഭവിച്ചതായി ബോദ്ധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മായിത്തറയിലെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ഇന്ന് ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: