ഇരിട്ടി: പഴശ്ശി പദ്ധതിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് കെഎസ്ഇബി ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശിസാഗര്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജ നടന്നു. പദ്ധതിക്കായി വിട്ടു നല്കിയ 3.5 ഹെക്ടര്‍ ഭൂമി കരാര്‍ കമ്പനിയായ തമിഴ്നാട്ടിലെ ആര്‍എസ് ഡെവലപ്പേഴ്സിന് വിട്ടു നല്‍കിയിരുന്നു. ഈ സ്ഥലത്താണ് കമ്പനി ഭൂമിപൂജ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തി ഉദ്ഘാടനവും നടക്കും.
പ്രവര്‍ത്തി എഗ്രിമെന്റ് കഴിഞ്ഞദിവസം നടന്നെങ്കിലും പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു നല്കിയ ലേലം ഉറപ്പിക്കാനായിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച തുകക്ക് ലേലം കൊല്ലാന്‍ ആരും തയ്യാറായില്ല. 18 ലക്ഷം രൂപയായിരുന്നു ലേലത്തുക. ഇതിനുവേണ്ടി റീടെന്‍ഡര്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്. മുറിക്കേണ്ട മരങ്ങള്‍ മാത്രം അടയാളപ്പെടുത്തി മറ്റു മരങ്ങള്‍ സംരക്ഷിക്കാനാണ് തീരുമാനം. 7.5 മെഗാവാട്ടിന്റെ പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പഴശ്ശി സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ച് ഇവിടെ നിന്നും ചെറിയ മൂന്ന് തുരങ്കങ്ങളിലൂടെ പവര്‍ ഹസ്സില്‍ വെള്ളം എത്തിച്ചു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വൈദ്യുതി ഉത്പാദിപ്പിക്കാനാവും. പ്രതിവര്‍ഷം 25 .16 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്.
ഭൂമിപൂജാ ചടങ്ങില്‍ കെഎസ്ഇബി നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. ബാലകൃഷ്ണന്, പ്രോജക്ട് മാനേജര്‍ ജി.അനില്‍, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ്, ഫിനാന്‍സ് ഓഫീസര്‍ കെ.ബാലസുബ്രഹ്മണ്യം, നിര്‍മ്മാണ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്.ശങ്കര്‍, ആര്.സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: