കണ്ണൂര്‍: അന്താരാഷ്ട്ര നിരോധിത ഭീകരസംഘടനയായ ഐഎസിന്റെ സജീവ സാന്നിധ്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനം ആശങ്കയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അഞ്ചുപേര്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാവുകയും ജില്ലയില്‍ നിന്നുളള അഞ്ചുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായ സ്ഥിരീകരണം ലഭിക്കുകയും ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിലെ ജനങ്ങളും രാഷ്ട്രീയ-ഭരണ നേതൃത്വവും ഞെട്ടിയിരിക്കുകയാണ്. ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നല്കിയ ലിസ്റ്റില്‍ 17 ഓളം പേരുണ്ടെന്നും ഇവരില്‍ 3പേര് കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാവുമെന്നറിയുന്നു. മാത്രമല്ല ഐഎസ് ബന്ധത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരും കൊല്ലപ്പെട്ടതും പോപ്പുലര്‍ഫ്രണ്ടുമായും ഇവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായി മുന്‍കാലങ്ങളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുളളതായും സൂചനയുണ്ട്. അതിനാല്‍ത്തന്നെ ഈ രണ്ട് സംഘടനകളുടേയും നേതാക്കളും പ്രവര്‍ത്തകരും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്.
കാലങ്ങളായി സംഘപരിവാര്‍ സംഘടനകള്‍ ജില്ലയില്‍ തീവ്രവാദശക്തികള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായും ജില്ലയെ കലാപഭൂമിയാക്കാനുളള നീക്കങ്ങളാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സിപിഎമ്മും കോണഗ്രസും ഉള്‍പ്പെടെയുളള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനം മാറിമാറിഭരിച്ച മുന്നണി നേതൃത്വങ്ങള്‍ ജില്ലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും നാല് വോട്ടിനു വേണ്ടി തീവ്രവാദ സ്വഭാവമുളള സംഘടനകളെ വെളളപൂശുകയുമായിരുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസും നാറാത്ത് ആയുധപരിശീലന കേസും ഏറ്റവുമൊടുവില്‍ കനകമലയില്‍ രഹസ്യയോഗം ചേരവേ തീവ്രവാദികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നും പോലീസോ ഭരണകൂടമോ വേണ്ടരീതിയില്‍ അന്വേഷണങ്ങളോ ഇടപെടലോ നടത്താഞ്ഞതും തീവ്രവാദ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയാന്‍ ശ്രമങ്ങള്‍ നടത്താഞ്ഞതും തീവ്രവാദ ശക്തികള്‍ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകരമാവുകയായിരുന്നു.
ഐഎസ് ബന്ധവുമായി പിടിയിലാകുന്നവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായിരുന്നു ഐഎസുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവാര്‍ത്തകള്‍ പുറത്തു വന്നത്. പിന്നീട് 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമുള്ളവരെ പിടികൂടിയപ്പോഴാണ് കേരളത്തില്‍ ഐഎസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ കേരളത്തില്‍ ജിഹാദി ഭീകരതയില്ലെന്ന നിലപാടിലായിരുന്നു ഏതാനും നാളുകള്‍ക്ക് മുമ്പ് വരെ സംസ്ഥാന ഭരണകൂടവും ഇടത്-വലത് മുന്നണികളും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹംസ എന്ന താലിബാന് ഹംസ ജില്ലയ്ക്ക് അകത്തും പുറത്തും തീവ്രവാദ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേരെ ഐഎസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് ചേര്‍ത്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഹംസയ്ക്ക് ഐഎസ് അന്താരാഷ്ട്ര നേതൃത്വവുമായി നേരിട്ട് ബന്ധമുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജില്ലയിലെങ്ങും തീവ്രവാദത്തിന്റെ വേരുകള്‍ പടര്‍ന്നിരിക്കുന്നുവെന്ന തിരിച്ചറിവ് ജനങ്ങളില്‍ ഭയാശങ്കയ്ക്ക് കാരണമായിട്ടുണ്ട്. തീവ്രവാദ ശക്തികള്‍ നാടില്‍ അശാന്തി വിതയ്ക്കുമെന്ന ആശങ്കയിലാണ് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: