കോഴിക്കോട്: എന്തും തുറന്നെഴുതാനുള്ള തന്റേടവും എഴുത്തിനുപയോഗിച്ച നര്‍മ്മം വിതറുന്ന ഭാഷയുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ സാധാരണക്കാരിലേക്ക് അടുപ്പിച്ചത്. മാധവിക്കുട്ടി, കാക്കനാടന്, എം.പി. നാരായണപ്പിള്ള തുടങ്ങിയ ആധുനികര്‍ക്കൊപ്പം എഴുതിതുടങ്ങിയ പുനത്തില്‍ പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപ്രപഞ്ചം സൃഷ്ടിച്ചെടുക്കുകയായിരുന്നു. എഴുത്തും ജീവിതവും കൂടിച്ചേര്‍ന്നപ്പോള്‍ വായനക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം പുനത്തില്‍ കുഞ്ഞബ്ദുള്ള കുഞ്ഞിക്കയായി മാറി. എഴുത്തിന്റെ ലോകത്ത് സ്വയം ഇരിപ്പിടം തീര്‍ക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞബ്ദുള്ളയുടെ സാഹിത്യജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇടമായിരുന്നു അലീഗഢ് കാമ്പസ്. അലീഗഢിലെ തടവുകാരന് എന്ന പേരില്‍ കഥാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. മരുന്ന് എന്ന നോവലിന്റെ പശ്ചാത്തലവും അലീഗഢ് ആണ്. മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, കലീഫ, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍.
അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍, ദു:ഖിതര്‍ക്ക് ഒരു പൂമരം, സതി, നരബലി, അകമ്പടിക്കാരില്ലാതെ, ക്യാമറാക്കണ്ണുകള്‍, മുയലുകളുടെ നിലവിളി എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. നഷ്ടജാതകം ആണ് ആത്മകഥ. ആത്മവിശ്വാസം വലിയമരുന്ന്, പുതിയ മരുന്നും പഴയ മരുന്നും തുടങ്ങിയ ലേഖനസമാഹാരങ്ങളും എഴുതി. ഡോക്ടര്‍ അകത്തുണ്ട്, നടപ്പാതകള്‍ തുടങ്ങിയ അനുഭവക്കുറിപ്പുകളും വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന യാത്രാവിവരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയിലൂടെ 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വീണ്ടും ലഭിച്ചു. 1999 ലെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡും മരുന്നിന് വിശ്വദീപം പുരസ്കാരവും (1988), സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന് അവാര്‍ഡും (1998)ലഭിച്ചു.
കേരള സാഹിത്യ സമിതി നിര്‍വ്വാഹകസമിതിയംഗം (1993-1996), കേന്ദ്രസാഹിത്യ സമിതി അംഗം (1986 -–1988), കോഴിക്കോട് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം (1984 – 88), സംസ്ഥാന ഫിലിം അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗം, നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറി അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം. മുകുന്ദന്, യു.എ. ഖാദര്‍, കല്‍പ്പറ്റ നാരായണന്, എം.എന്‍. കാരശ്ശേരി, എം.എം. ബഷീര്‍, വി.ആര്. സുധീഷ്, വൈശാഖന്, ഖദീജ മുംതാസ്, തായാട്ട് ബാലന്, മാമുക്കോയ, പി.പി. ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന്, വി.കെ.സി. മമ്മദ്കോയ, പുരുഷന് കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം പി.പീതാംബരന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: