കൊല്‍ക്കത്ത: രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറക്കം. ഇന്ത്യന്‍ ഫുട്ബോൡന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ഫൈനലില്‍ ഇംഗ്ലണ്ടും സ്പെയിനും ഏറ്റുമുട്ടും. രാത്രി എട്ടിന് നടക്കുന്ന കലാശക്കളിയില്‍ ആര് ജയിച്ചാലും അത് മധുരപ്പതിനേഴ് ലോകകപ്പിന്റെ ചരിത്രമാകും. ഇന്ത്യയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ കിരീടാവകാശികള്‍ എന്നതിന് പുറമെ ജയിക്കുന്ന ടീമിന്റെ ആദ്യ കിരീടവുമാകുമിത്.
സ്പെയിന് ഗ്രൂപ്പ് പോരാട്ടത്തില്‍ ബ്രസീലിനോട് 2-1ന് തോറ്റാണ് ലോകകപ്പില്‍ തുടങ്ങിയത്. പിന്നീട് നൈജറിനെ 4-0നും ഉത്തര കൊറിയയെ 2-0നും തോല്‍പ്പിച്ച് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക്. എതിരാളികള്‍ ഫ്രാന്‍സ്. ഈ പോരാട്ടത്തില്‍ 2-1ന് ഫ്രാന്‍സിന് തകര്‍ത്ത് ക്വാര്‍ട്ടറിലേക്കെത്തിയ സ്പെയിനിന് എതിരാളികളായി വന്നത് ഏഷ്യന്‍ കരുത്തരായ ഇറാന്. ക്വാര്‍ട്ടറില്‍ ഇറാനെ 3-1നും സെമിയില്‍ മാലിയെയും 3-1ന് തകര്‍ത്ത് ഒടുവില്‍ ഫൈനലിലേക്ക് കുതിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്പെയിനിന്റെ നാലാം ൈഫനല്‍. മൂന്ന് ൈഫനലിലും തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ കപ്പ് നേടാനുറച്ചുതന്നെയാണ് അവര്‍ സൂപ്പര്‍ പോരാട്ടത്തിനിറങ്ങുന്നത്
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നിറം മങ്ങിയെങ്കിലും പിന്നീട് അപാരമായ കളിയിലുടെ ടീമിന്റെ നെടുംതൂണായി മാറിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് തന്നെയാണ് ടീമിന്റെ കുന്തമുന. റൂയിസിനൊപ്പം വിങില്ക്കൂടി അതിവേഗത്തില്‍ കുതിച്ചുകയറുന്ന ഫെറാന്‍ ടോറസിനെയും സെര്‍ജിയോ ഗോമസിനെയും പിടിച്ചുകെട്ടുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍ ഇംഗ്ലണ്ടിന്റെ കിരീട സ്വപ്നം വീണ്ടും നീളും. സെസാര്‍ ഗിലാബെര്ട്ടും മികച്ച ഫോമിലാണ്.
ആല്‍വാരോ ഫെര്‍ണാണ്ടസ് ഗോള്‍മുഖത്ത് നിലയുറപ്പിക്കുന്നതും സ്പാനിഷ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ജുവാന്‍ മിറാന്‍ഡ, ഹ്യൂഗോ ഗ്വില്ലാമൊന്, വിക്ടര്‍ ചെസ്റ്റ്, മാത്യു ജ്യോമി തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കോട്ടകെട്ടും. മധ്യനിരയില്‍ കളിമെനയാന്‍ മുഹമ്മദ് മൗഖ്ലിസ്, അന്റോണിയോ ബ്ലാങ്കോയും.
അതേസമയം ഇംഗ്ലണ്ട് ഇന്ന് ഒരു കണക്ക് തീര്‍ക്കാനാണ് ഇറങ്ങുന്ന്. കഴിഞ്ഞ അണ്ടര്‍ 17 യൂറോകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് അവരുടെ ലക്ഷ്യം. ഇംഗ്ലണ്ട് തികഞ്ഞ പ്രതീക്ഷയിലാണ്. ഗ്രൂപ്പ് മത്സരങ്ങളും സെമിയും ഇതേ മൈതാനത്താണ് കളിച്ചതെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ ചിലിലെ 4-0ന് തകര്‍ത്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 3-2നും അവസാന മത്സരത്തില്‍ 4-0ന് ഇറാഖിനെയും തകര്‍ത്തു. പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിനൊടുവില്‍ ജപ്പാനെ 5-3ന് പാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1നും സെമിയില്‍ ബ്രസീലിനെ 3-1നും പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുകയായിരുന്നു.
തുടര്‍ച്ചയായ രണ്ട് കളികളില്‍ ഹാട്രിക്ക് നേടിയ റിയാന്‍ ബ്ര്യൂസ്റ്ററിന്റെ സ്വര്ണ്ണക്കാലുകളിലാണ് അവരുടെ പ്രതീക്ഷ. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും സെമിയില്‍ ബ്രസീലിനെതിരെയും തീയുണ്ട കണക്കെ ബ്ര്യൂസ്റ്ററിന്റെ മാന്ത്രിക ബൂട്ടുകള്‍ മൂന്നുതവണ വീതം നിറയൊഴിച്ചു. നോക്കൗട്ട് ഘട്ടത്തില്‍ ജാഡണ്‍ സാഞ്ചോയുടെ അഭാവം നികത്തിയത് ബ്ര്യൂസ്റ്ററായിരുന്നു. ഇന്നും ബ്ര്യൂസ്റ്ററിനെ മുന്നില്‍ നിര്‍ത്തിയായിരിക്കും ഇംഗ്ലണ്ട് മൈതാനത്തെത്തുക. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 17 ടീമിന് വേണ്ടി 21 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബ്ര്യൂസ്റ്റര്‍ 19 ഗോളുകളാണ് നേടിയിട്ടുള്ളത്.
ലോകകപ്പില്‍ രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കിയ എയ്ഞ്ചല്‍ ഗോമസ്, ഡാനി ലോഡര്‍ എന്നിവരും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് ജീവന് പകരും. മധ്യനിരയില്‍ മോര്‍ഗര്‍ ഗിബ്സ് വൈറ്റ്, കല്ലം ഹഡ്സണ്‍, ടഷാന്‍ ഓക്ലെ ബൂത്തെ, ഫിലിപ്പ് ഫോഡന് എന്നിവരും കളി മെനയാന്‍ കെല്പുള്ളവരാണ്. പ്രതിരോധത്തില്‍ മാര്‍ക്ക് ഗ്യൂഹി, ജോനാഥന് പന്സോ, സ്റ്റീവന്‍ സെസ്സെഗ്നന്, ജോയല്‍ ലാറ്റിബ്യൂഡിയര് എന്നിവര്‍ക്ക് പുറമെ ഗോള്‍വലയ്ക്ക് മുന്നില്‍ കര്‍ട്ടിസ് ആന്‍ഡേഴ്സണും ഇറങ്ങുന്നതോടെ ഇംഗ്ലണ്ട് സ്വപ്നങ്ങള്‍ക്ക് നിറംകൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: