കോഴിക്കോട്: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയില്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറുപയോഗിച്ചതിന്റെ കുറ്റം കൊടുവള്ളിയിലെ സംഘാടക സമിതിക്കാണെന്നു വിശദീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റി. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ ന്യായീകരിച്ച ജില്ലാ സെക്രട്ടറി പി. മോഹനനെ ജില്ലാ കമ്മിറ്റി തള്ളി.
വിവാദത്തിനിടയായ വാഹനം ഏര്‍പ്പെടുത്തിയത് ഒഴിവാക്കണമായിരുന്നുവെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. കാറുടമ കാരാട്ട് ഫൈസല്‍ ഒരു കേസിലും പ്രതിയല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പി. മോഹനന് ആദ്യം പ്രതികരിച്ചത്. കള്ളക്കടത്ത് ബന്ധം പുറത്തായതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്ന് സിപിഎം വിശദീകരണവുമായെത്തിയത്.
ബിജെപി വിവാദ പ്രചാരവേല നടത്തുകയാണെന്നു ആരോപിക്കുന്ന സിപിഎം ജനജാഗ്രതാ യാത്രയില്‍ ആഡംബര കാറുപയോഗിക്കാന്‍ ഇടയായത് യാദൃച്ഛികമാണെന്നാണ് വിശദീകരിക്കുന്നത്. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസലിന്റെ നേതൃത്വത്തിലാണ് ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. സിപിഎം പിന്തുണയില്‍ വിജയിച്ച കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കള്ളക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. കാര്‍ ഉപയോഗിച്ചതിനെ തള്ളിപ്പറയുമ്പോഴും ഫൈസലുമായുള്ള ബന്ധത്തെക്കുറിച്ച് സിപിഎം ഇപ്പോഴും നിലപാട് വ്യക്തമാക്കുന്നില്ല. ഈ കാര്യം മറച്ചുവെച്ചാണ് കാര്‍ വിവാദത്തെ സിപിഎം ജില്ലാ കമ്മിറ്റി ലഘൂകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: