പുനലൂര്‍: കഞ്ചാവുമാഫിയ കിഴക്കന്‍മേഖലയില്‍ വീണ്ടും സജീവമാകുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും കഞ്ചാവുമാഫിയയുടെ പ്രവര്‍ത്തനം ശക്തമാകുകയാണ്.
സ്കൂള്‍കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവുവില്‍പ്പന നടത്തുന്ന നിരവധി സംഘങ്ങള്‍ കിഴക്കന്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതികളിലാക്കിയ കഞ്ചാവ്, കുട്ടികളിലൂടെ സ്കൂളുകളിലും പരിസരത്തും എത്തിക്കുകയാണ് സംഘത്തിന്റെ രീതി. ബൈക്കുകളില്‍ എത്തുന്ന യുവാക്കളാണ് മാഫിയാസംഘത്തിലുള്ളത്. ഇത്തരക്കാര്‍ സ്കൂള്‍പരിസരങ്ങളില്‍ തമ്പടിച്ച് വന്‍തോതില്‍ കഞ്ചാവ് വിറ്റഴിക്കുന്നു.
ഒരുമാസത്തിനിടയില്‍ കിഴക്കന്‍മേഖലയില്‍ നിന്ന് പത്ത് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കൊടൈക്കനാലില്‍ നിന്നും മറ്റും വന്‍തോതില്‍ കഞ്ചാവ് പുനലൂരില്‍ ട്രെയിന്‍മാര്‍ഗം എത്തുന്നുണ്ട്. കഞ്ചാവുമാഫിയക്ക് നേതൃത്വം കൊടുത്തുവന്ന തമിഴ്നാട് സ്വദേശി ധനപാലനെ കഴിഞ്ഞദിവസം പുനലൂരില്‍ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാടിലെ കൊടൈക്കനാലില്‍ പത്തേക്കറോളം സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മിച്ച് കഞ്ചാവ് മൊത്തക്കച്ചവടം നടത്തിവരികയായിരുന്നു ഇയാള്‍. വിജനമായ സ്ഥലത്താണ് ഇയാള്‍ താമസിച്ചുവന്നത്.
ട്രെയിന്മാര്ഗവും കെഎസ്ആര്‍ടിസി ബസിലും വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ട്. റെയില്‍വെ പോലീസാണ് അടുത്തിടെ കഞ്ചാവുമാഫിയക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുന്നത്. റെയില്‍വെ പോലീസ് എസ്ഐ സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ മൂന്നു കഞ്ചാവുവില്പ്പനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
എട്ടുകിലോയോളം കഞ്ചാവും പിടികൂടിയതാണ്. പോലീസും എക്സൈസും കൂടി കഞ്ചാവുമാഫിയയെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: