കൊച്ചി: ഹൈക്കോടതി ഉത്തരവുകള്‍ പ്രാദേശിക ഭാഷകളില്‍ നല്‍കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് നീതി കിട്ടുന്നതുപോലെ തന്നെ പ്രധാനമാണ് അവര്‍ക്ക് അറിയാവുന്ന ഭാഷയില്‍ കോടതി ഉത്തരവുകള്‍ കിട്ടുകയെന്നത്. എന്നാല്‍, ഹൈക്കോടതികള്‍ ഇംഗ്ലീഷിലാണ് വിധി പുറപ്പെടുവിക്കുന്നത്. ഇതുമൂലം ഉത്തരവില്‍ പറയുന്നത് എന്താണെന്നറിയാന്‍ അഭിഭാഷകന്റെയോ മറ്റാളുകളുടെയോ സഹായം തേടേണ്ട അവസ്ഥയിലാണ് സാധാരണ ജനങ്ങള്‍. ഇതിന് പരിഹാരം കാണണം. വിധി പുറപ്പെടുവിച്ച് 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ പ്രാദേശിക ഭാഷകളില്‍ ഉത്തരവുകള്‍ തര്‍ജ്ജമ ചെയ്ത് നല്‍കണമെന്ന നിര്‍ദ്ദേശവും രാഷ്ട്രപതി മുന്നോട്ടുവെച്ചു.
കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസം നേരിടുന്നത് വെല്ലുവിളിയാണ്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നമ്മള് കണ്ടെത്തിയേ മതിയാകൂ. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അത്തരമൊരു സംവിധാനത്തിലേക്ക് നീങ്ങുന്നതില്‍ സന്തോഷമുണ്ട്. നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്ത്തിയിട്ടുണ്ട്. അത് നിലനിര്‍ത്താന്‍ ശ്രമിക്കണം.
സമൂഹത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് കേസുകളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു. സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട കേസുകളുള്‍പ്പെടെ കൈകാര്യം ചെയ്യേണ്ടിവരുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നീതിന്യായ വ്യവസ്ഥ ഇനിയും വളരേണ്ടതുണ്ട്.
ജനങ്ങളുടെ അവകാശസംരക്ഷണത്തിനായി കേരള ഹൈക്കോടതി എന്നും നിലകൊണ്ടിട്ടുണ്ട്. ബന്ദ് നിരോധനം, പൊതുസ്ഥലത്തെ പുകവലി നിരോധനം, ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാനുള്ള അവകാശം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധികള്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക തപാല്‍ കവറിന്റെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: