വിളപ്പില്‍: മാറനല്ലൂരില്‍ ബിജെപി കൊടിമരം ഇരുട്ടിന്റെ മറവില്‍ തകര്‍ത്ത അഡീഷണല്‍ എസ്ഐ ഉറിയാക്കോട് സ്വദേശി സുരേഷ്കുമാറിന്റെ ചരിത്രം കേള്‍ക്കുന്നവര്‍ അമ്പരക്കും. ഇയാളെ അടുത്തറിയുന്ന ആരുംപറയും ആള് ചില്ലറക്കാരനല്ലെന്ന്.
നിരവധി ക്രിമിനല്‍ കേസുകളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് സുരേഷ്. ഉറിയാക്കോട് ഭാഗത്ത് നടന്ന വര്‍ഗീയ കലാപങ്ങളുടെ സൂത്രധാരന്‍. ബിജെപി കൊടിമരങ്ങള്‍ എവിടെ കണ്ടാലും നശിപ്പിക്കുന്നത് ഈ കാക്കിക്കാരന്റെ സ്ഥിരം കലാപരിപാടി. 2004 ല്‍ ഉറിയാക്കോട് ക്ഷേത്ര ആര്‍ച്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടായി. അന്ന് ഹിന്ദുക്കള്‍ക്ക് നേരെ പ്രയോഗിക്കാന്‍ സുരേഷ് ബോംബ് നിര്‍മിച്ചു. ഈ ബോംബുകളിലൊന്ന് വീട്ടിലിരുന്ന് പൊട്ടിത്തെറിച്ച് സുരേഷിന്റെ മകള്‍ക്ക് മാരകമായി പൊള്ളലേറ്റു. പക്ഷേ സുരേഷിന് രാഷ്ടീയ ഉന്നതങ്ങളില്‍ സ്വാധീനമുള്ളതിനാല്‍ കേസ് പടക്കം പൊട്ടിയതായി. ജോലി ചെയ്തുവന്ന സ്റ്റേഷനുകളിലൊക്കെ കൊടിമരം തകര്‍ത്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കുക എന്നത് വിനോദമാക്കിയ ക്രിമിനല്‍ പശ്ചാത്തലമാണ് ഇയാള്‍ക്കുള്ളത്. മുമ്പും വകുപ്പുതല നടപടികള്‍ക്ക് വിധേയനായവന്.
സുരേഷിനെതിരെ നിലവിലുള്ള ആരോപണങ്ങള്‍ പുനരന്വേഷിക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്നലെ ഇയാളുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കൊണ്ണിയൂര്‍ പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സുരേഷിന്റെ വീടിന് നൂറുവാര അകലെ പോലീസ് തടഞ്ഞു. മാര്‍ച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍, വെളളനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അനില്‍കുമാര്‍, പൂവച്ചല്‍ മേഖലാ ജനറല്‍സെക്രട്ടറി ജയകുമാര്‍, വീരണകാവ് മേഖലാ പ്രസിഡന്റ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: