തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവര്‍ത്തിയിലും പ്രസംഗത്തിലും മനം കവര്‍ന്നു. തലസ്ഥാനത്ത് പങ്കെടുത്ത രണ്ട് പരിപാടികളിലും കെ.ആര് നാരായണനെ അനുസ്മരിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വളരെ എളിയ ജീവിത പശ്ചാത്തലത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ പരമോന്നതപദവി വരെ ഉയര്‍ന്ന നാരായണന്റെ ജീവിതം അനേകര്‍ക്ക് പ്രചോദനമാണ്. തന്റെ പാണ്ഡിത്യത്തിലും വിജ്ഞാനത്തിലും കേരളത്തിന്റെ മികച്ച പൈതൃകത്തെയും അവിടത്തെ ജനങ്ങളെയും അദ്ദേഹം സംയോജിപ്പിച്ചു. മുന്‍ഗാമിയും കേരളത്തിന്റെ പ്രിയപുത്രനുമായ കെ.ആര്. നാരായണന്, അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് താന്‍ കേരളത്തിലേക്ക് തിരിച്ചതെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
വെള്ളയമ്പലം ജംഗ്ഷനിലെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനും രാഷ്ട്രപതി സമയംകണ്ടെത്തി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി എ.കെ. ബാലന്, മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
തലസ്ഥാനത്തെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മൂന്നുമണിയോടെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏര്യയില്‍ ഇറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത്, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ആര്.കെ.എസ്. ഭദോരിയ, ചീഫ് സെക്രട്ടറി ഡോ കെ.എം. എബ്രഹാം, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, മാത്യു ടി. തോമസ്, അഡ്വ എ. സമ്പത്ത് എംപി, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, ഉന്നത ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം ടാഗോര്‍ തീയേറ്ററില്‍ പൗരസ്വീകരണത്തിലും രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ അത്താഴവിരുന്നിലും രാഷ്ടപതി പങ്കെടുത്തു. ഇന്നു രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11 ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.30 ന് ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: