തിരുവനന്തപുരം: കേന്ദ്രസഹായത്തോടെ മെഡിക്കല്‍കോളേജിനെ രോഗീസൗഹൃദമാക്കി ഒപി നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുകോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പ് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. ഇതനുസരിച്ച് ക്യൂ സമ്പ്രദായം ഒഴിവാക്കി കാലതാമസമില്ലാതെ ഡോക്ടറെ കണ്ട് മടങ്ങാം. എല്ലാവര്ക്കും വിശ്രമിക്കാനായി കസേരകള്‍, ആരോഗ്യ വിദ്യാഭ്യാസപരിപാടികള്‍ ആസ്വദിക്കാനുള്ള ടിവികള്‍, കുടിവെള്ളസൗകര്യം, മികച്ച ശൗചാലയങ്ങള്‍, അംഗപരിമിതിയുള്ളവര്ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍, വഴി തെറ്റാതിരിക്കാന്‍ പ്രത്യേക സൈനേജുകള്‍ എന്നിവയാണൊരുക്കുന്നത്. എല്ലാ പരിശോധനാമുറികളും എയര്‍കണ്ടീഷന്‍ ചെയ്യും.
ഒപി ബ്ലോക്കിന്റെ മുഖച്ഛായ മാറ്റുന്ന ചിത്രപ്പണികളാണ് നടക്കുന്നത്. ആശുപത്രിയുടെ പുറത്തുള്ള ചുമരുകളില്‍ ജീവിതത്തിന്റെ തുടിപ്പുകള്‍ ഹൃദയതാളത്തിന്റെ ഇസിജിയിലൂടെ അവതരിപ്പിക്കുന്നു. മുഖങ്ങളുടെയും മുഖംമൂടികളുടെയും നിരയുമായി പ്ലാസ്റ്റിക് സര്‍ജറി, ഹൃദയവും ധമനികളും മറ്റ് രക്തക്കുഴലുകളെയും ഓര്‍മിപ്പിച്ച് അതിജീവനത്തിന്റെ ചങ്ങലകള്‍ ധ്വനിപ്പിക്കുന്ന മരച്ചില്ലകളുമായി കാര്‍ഡിയോ തൊറാസിക് സര്‍ജറി, ദിനോസറുകളുടെയും തൈറോസറുകളുടെയും യുഗത്തിലേക്കിറങ്ങിച്ചെന്ന് അവശിഷ്ട എല്ലുകളെയും മാംസപേശികളെയും അവതരിപ്പിക്കുന്ന ഓര്‍ത്തോപീഡിക്സ്, ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ധ്വനിപ്പിക്കുന്ന മനുഷ്യചലനത്തിന്റെ സര്‍ജറി വിഭാഗം അങ്ങനെ പോകുന്നു ചിത്രപ്പണികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചിത്രകാരനുമായ ഡോ അജിത്കുമാറിന്റെ നേതൃത്വത്തില്‍ 20 ഓളം കലാകാരന്മാരുടെ ആഴ്ചകള്‍ നീണ്ട പ്രയത്നമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: