കല്ലറ: സിപിഎം കല്ലറ ലോക്കല്‍ സമ്മേളനത്തില്‍ അംഗങ്ങളെ കൂട്ടത്തോടെ വെട്ടിനിരത്തി. പാര്‍ട്ടിയില്‍ ചിലരുടെ നടപടികളെ ചോദ്യം ചെയ്തവരെയും എതിര്‍ത്തവരെയുമാണ് ഒഴിവാക്കിയത്. പകരം നേതൃത്വത്തോട് എതിരഭിപ്രായമില്ലാത്തവരെ ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ പ്രാദേശികനേതാക്കള്‍ക്കെതിരെ കൈക്കൂലിയുള്‍പ്പെടെയുളള വന്‍ അഴിമതിയാരോപണവും ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍പൊട്ടിത്തെറിക്കിടയാക്കും.
ലോക്കല്‍കമ്മിറ്റയംഗങ്ങളായിരുന്ന സൈനുലാബ്ദീന്, സദാശിവന്, ബേബി, ഗിരീഷ്, പ്രസന്നന്, രാജേന്ദ്രന് എന്നിവരെയാണ് ഒഴിവാക്കിയത്. സമ്മേളനത്തില്‍ ഇവരില്‍ ചിലരോട് സ്വമേധയാ ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നും നേതാക്കള്‍ രഹസ്യതാക്കീത് നല്‍കിയതായാണ് സൂചന. ഇതിന്റെയടിസ്ഥാനത്തില്‍ ഇവരെല്ലാം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്കല്‍കമ്മിറ്റിയില്‍ തുടരാന്‍ കഴിയില്ലെന്ന് സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രദേശികനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോടും സമീപനങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കമ്മറ്റിയില്‍നിന്ന് പിന്മാറിയവരുമുണ്ടെന്ന് അടക്കം പറയുന്നുണ്ട്.
ഇവര്‍ പിന്മാറിയപ്പോള് പുതിയ അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. സലാഹുദ്ദീന്, സുനില്‍ കെ. നായര്‍, നിഥിന്, അജയന്, സൂരജ്, റീന എന്നിവരെയാണ് പുതുതായി ലോക്കല്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ നേരത്തേ തന്നെ നേതൃത്വം നിശ്ചയിച്ചുറപ്പിച്ച് പാനല്‍ തയ്യാറാക്കിയിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. പഴയലോക്കല്‍ സെക്രട്ടറിയായ സതീഷാണ് ഇക്കുറിയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കല്ലറയില്‍ സിപിഎമ്മിനുളളില്‍ അടുത്തകാലത്തായി രൂപം കൊണ്ട കോക്കസിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ഈ അഴിച്ചുപണിയോടെ പാര്‍ട്ടി എത്തപ്പെട്ടിട്ടുണ്ട്.
എതിര്‍ശബ്ദം മുഴക്കിയിരുന്നവരെ കൂട്ടത്തോടെ ഒഴിവാക്കിയത് പാര്‍ട്ടിക്കുളളില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കി. ജനസമ്മതിയും പ്രവര്‍ത്തനപാരമ്പര്യവുമുളളവരെയാണ് ലോക്കല്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പകരം കമ്മിറ്റിയിലെത്തിയവരാകട്ടെ വ്യക്തമായ അഭിപ്രായം പോലുമില്ലാത്തവരാണെന്നും പറയുന്നു. ഇത്രയും പ്രവര്‍ത്തകരെ ലോക്കല്‍കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയപ്പോള്‍ യാതൊരു ജനപിന്തുണയുമില്ലാത്തയാളെ ഏര്യാകമ്മിറ്റിയിലുള്‍പ്പെടുത്തിയിരിക്കുന്നതിന്റെ പ്രസക്തിയും അണികള്‍ ചോദ്യം ചെയ്യുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തംവാര്‍ഡില്‍ നൂറ്റിത്തൊണ്ണൂറില്‍പരം വോട്ടിന് തോറ്റയാളെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏര്യാകമ്മിറ്റിയിലേക്കെടുത്തത്.
കല്ലറ പഞ്ചായത്ത് സ്വകാര്യവ്യക്തിക്കെതിരെ നടത്തിയിരുന്ന കേസില്‍ തോറ്റത് പ്രദേശികനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയ സ്വകാര്യവ്യക്തിക്കെതിരെ കഴിഞ്ഞ ഭരണസമിതിയാണ് കോടതിനടപടി തുടങ്ങിവച്ചത്. ഈ കേസില്‍ സ്വകാര്യവ്യക്തിക്കനുകൂലമായ വിധിയുണ്ടാക്കാന്‍ പ്രദേശികനേതൃത്വം ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേ വ്യക്തിയാണ് ലോക്കല്‍സമ്മേളനത്തിന് വേണ്ട ഭക്ഷണം സംഭാവന ചെയ്തത്.
ചിലര്‍ ഭൂമിയിടപാടുകള്‍ നടത്തിയതായും ബിനാമി ഇടപാടുകള്‍ തകൃതിയായി നടക്കുന്നതായും പാര്‍ട്ടിക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. പഞ്ചായത്തിന്റെ പല പദ്ധതികളുമായി ബന്ധപ്പെട്ടും അഴിമതിയാരോപണങ്ങളുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ താത്കാലികനിയമനം പോലും പാര്‍ട്ടിനേതൃത്വം പണം വാങ്ങി നടത്തുന്നതുള്‍പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഏര്യാസമ്മേളനത്തിന് മുമ്പ് കല്ലറയിലെ വിഷയങ്ങള്‍ പരിഹാരിച്ചില്ലെങ്കില്‍ കാണാമെന്ന് നേതൃത്വത്തെ ചില പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: