വിളപ്പില്‍: നാലുവര്‍ഷം മുമ്പ് പള്ളിക്കുടത്തില്‍ അതിഥിയായെത്തിയ സ്ഥലം എംഎല്‍എ കുട്ടികളോട് പറഞ്ഞു, നിങ്ങള്‍ക്ക് നീന്തല്‍ പഠിക്കാന്‍ വിളപ്പില്‍ശാലയില്‍ ഒരു സ്വിമ്മിംഗ് പൂള് ഉടന്‍ സ്ഥാപിക്കുമെന്ന്. കരഘോഷത്തോടെയാണ് കുട്ടികള്‍ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കൊങ്ങപ്പള്ളിയിലെ ഇരട്ടക്കുളങ്ങളിലൊന്ന് നീന്തല്‍ക്കുളമായി മാറുന്നതോടെ തങ്ങള്‍ക്ക് നീന്തിത്തുടിക്കാമെന്ന് വിളപ്പില്‍ശാല സര്‍ക്കാര്‍ യുപി സ്കൂളിലെ കുട്ടികള്‍ ആഗ്രഹിച്ചു. പക്ഷേ വര്‍ഷം നാലുകഴിഞ്ഞിട്ടും കൊങ്ങപ്പള്ളി കുളം സ്വിമ്മിംഗ് പൂളായില്ല, വിളപ്പില്‍ശാല സ്കൂളിലെ കുട്ടികള്‍ നീന്തലും പഠിച്ചില്ല.
കുരുന്നു മനസുകളുടെ വലിയമോഹം പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന അറിയാനിടയായി. കുട്ടികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. കരമന നെടുങ്കാട് സ്കൂളിനോട് ചേര്‍ന്നുള്ള സ്വിമ്മിംഗ് പൂളില്‍ വിളപ്പിലിലെ കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. ആഴ്ചയില്‍ രണ്ടുദിവസമാണ് (ശനിയും ഞായറും) പരിശീലനം. 26 ദിവസം കൊണ്ട് കുട്ടികളെ നീന്തല്‍ താരങ്ങളാക്കി മാറ്റും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിലൂടെ വിളപ്പിലിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെയും ഏകദേശം 1700 കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാനാണ് പ്രതീക്ഷ ലക്ഷ്യമിടുന്നത്. പരിശീലനത്തിനും യാത്രയ്ക്കും വേണ്ട ചെലവുകള്‍ പ്രതീക്ഷ വഹിക്കും. 18 കുട്ടികളുടെ ഓരോ ബാച്ചുകളായാണ് പരിശീലനത്തിന് കൊണ്ടുപോകുന്നത്. നവംബര്‍ ഒന്നിന് ആണ്‍കുട്ടികളുടെ ആദ്യബാച്ച് വിളപ്പില്‍ശാല സ്കൂളില്‍ നിന്ന് നെടുങ്കാടിലെ സിമ്മിംഗ് പൂളിലെത്തും.
സ്കൂള്‍, കോളേജ് കുട്ടികളെ നീന്തല്‍പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ അതതു പ്രദേശങ്ങളിലുള്ള കുളങ്ങള്‍ നീന്തല്ക്കുളങ്ങളാക്കാന് യാതൊരു ശ്രമങ്ങളും നടക്കുന്നില്ല. അതുകൊണ്ടു തന്നെ സ്വന്തം നാട്ടില്‍ കുളങ്ങളുണ്ടെങ്കിലും നീന്തല്‍ പഠിക്കാന്‍ അന്യനാട്ടിലെ സ്വിമ്മിംഗ് പൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുട്ടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: