ന്യൂദല്‍ഹി: താജ്മഹലിനെതിരെ ബിജെപി പ്രചാരണം നടത്തുന്നു എന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഏതെങ്കിലും പ്രാദേശിക നേതാക്കള്‍ നടത്തുന്ന ചെറിയ പരാമര്‍ശങ്ങള്‍ 11 കോടി അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ പൊതു അഭിപ്രായമാണെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് തെറ്റാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി കേന്ദ്രആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.
താജ്മഹല്‍ സംബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാട് പറയുകയും താജ്മഹലിന്റെ പ്രാധാന്യം തന്റെ ആഗ്രാ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ ഇക്കാര്യത്തിലെ നിലപാട്. ദേശീയ അധ്യക്ഷനോ പ്രധാനമന്ത്രിയോ യുപി മുഖ്യമന്ത്രിയോ താജ്മഹലിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയെന്ന് അംഗീകരിക്കാം. അല്ലാതെ ഏതെങ്കിലുമൊരു പ്രാദേശിക നേതാവ് പറയുന്ന ചെറിയ വാക്കുകള്‍ എങ്ങനെയാണ് പാര്‍ട്ടിയുടെ നിലപാടായി കണക്കാക്കുകയെന്ന് അറിയില്ല, അമിത് ഷാ പറഞ്ഞു.
വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയം നേടും. ഗുജറാത്തില്‍ തുടര്‍ച്ചയായ കാല്‍നൂറ്റാണ്ടിലേക്ക് ബിജെപിയുടെ ഭരണം മുന്നോട്ടു പോവുക തന്നെ ചെയ്യും. ചില സാമൂദായിക സംഘടനകളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും സ്ഥാനാര്‍ത്ഥികളില്‍ 30 ശതമാനം പുതിയ വ്യക്തികളായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാകും തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരികയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വിവിധ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ച അമിത് ഷാ, രാജ്യതാല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: