കൊച്ചി: കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്കയാത്രയ്ക്ക് ഒരുങ്ങിയ രാഷ്ട്രപതിയെ കാത്ത് അപ്രതീക്ഷിത അതിഥി. ആലപ്പുഴ എടത്വ സ്വദേശി വലിയ പറമ്പില്‍ റൂബന്‍ ജോര്‍ജാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയത്. രാഷ്ട്രപതിയുടെ കാണ്‍പൂരിലെ വീട്ടില്‍ താമസിക്കുന്ന വാടകക്കാരനാണ് റൂബന്‍ ജോര്‍ജ്.
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിനിടെയാണ് രാഷ്ട്രപതി മലയാളിയായ റൂബന്‍ ജോര്‍ജിനെക്കുറിച്ച് പരാമര്‍ശിച്ചത്. മലയാളികളുടെ നന്മയെയും സേവന മനോഭാവത്തെയും വാഴ്ത്തുന്നതിനിടയിലാണ് റൂബനെക്കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചത്. ”ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാന്നിധ്യം കൊണ്ടു ധന്യമായ കേരളത്തില്‍ ജനിച്ചവര്‍ ഭാഗ്യം ചെയ്തവരാണ്. ഞാന്‍ കാണ്‍പൂരില്‍ നിന്നു പോയ ശേഷം പത്തു വര്‍ഷമായി എന്റെ വീട്ടില്‍ താമസിക്കുന്നത് റൂബന്‍ ജോര്‍ജ് എന്ന സത്യസന്ധനായ മലയാളിയാണ്” – ഇതായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍.
കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ രാംനാഥ് കോവിന്ദിന്റെ വസതിയില്‍ വാടകക്കാരനാണ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായ റൂബന്‍ ജോര്‍ജ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി കഴിഞ്ഞ മെയ് മുതല്‍ കേരളത്തിലുള്ള റൂബന്‍ ജോര്‍ജ് രാഷ്ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോള്‍ കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു. രാഷ്ട്രപതി പരാമര്‍ശിച്ച ജോര്‍ജ്, റൂബനാണെന്ന് മനസിലാക്കിയ അദ്ദേഹത്തിന്റെ ഓഫീസ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കി. രാഷ്ട്രപതി തന്നെക്കുറിച്ച് പറഞ്ഞത് റൂബന്‍ അറിഞ്ഞതും അധികൃതരില്‍ നിന്നു തന്നെ.
എടത്വ സ്വദേശിയെങ്കിലും റൂബന്‍ ജോര്‍ജ് ജനിച്ചതും വളര്‍ന്നതും കാണ്‍പൂരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കള്‍ വിരമിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും റൂബന്‍ കാണ്‍പൂരില്‍ തുടര്‍ന്നു. രണ്ടു വര്‍ഷം മുമ്പാണ് രാം നാഥ് കോവിന്ദിനെ അവസാനമായി കണ്ടതെന്ന് റൂബന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് നാവിക വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: