കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടിപ്പിക്കുന്ന തിരക്കിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാകട്ടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിടുക്കത്തിലും ഗ്രഹണം കഴിഞ്ഞാല്‍ അസ്തമയം എന്ന് പറയാറില്ലെ ? പുനഃസംഘടനയും പാര്‍ട്ടികോണ്‍ഗ്രസും തീരുമ്പോള്‍ ഒന്നുറപ്പാകും. നമ്മളൊന്ന് നമുക്കൊന്ന് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാകും. ഇരുപാര്‍ട്ടികളും ഒന്നാകും. ബിജെപിയാണ് അധികാരത്തില്‍.
അവരെന്ത് നല്ലകാര്യം ചെയ്താലും നമ്മുടെ കാര്യം പോക്കെന്ന് ഇരുപാര്‍ട്ടികളും തിരിച്ചറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിലെ യുവതുര്‍ക്കികളും (?) കമ്മ്യൂണിസ്റ്റുപാര്ട്ടികളിലെ യുവനിരയും നെറ്റിചുളിക്കുന്ന കാലമാണ് വരാനിരിക്കുന്നത്. ബിജെപിയെ തറപറ്റിക്കുന്നത് എന്തിനാണാവോ ? പാര്‍ട്ടികളെല്ലാം ഇപ്പോള്‍ത്തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടതേ ഉള്ളൂ. അതിനുമുമ്പ് ഇറങ്ങിപ്പോകണോ! ആര്‍ക്കാണിതില്‍ തിടുക്കം ? കോണ്‍ഗ്രസിനെ തുണയ്ക്കുന്നതിന്റെ പേരില്‍ പ്രതികരണങ്ങളും അഭിപ്രായത്തര്ക്കങ്ങളും അരങ്ങുതകര്‍ക്കുകയാണ്. സോണിയയും രാഹുലും മുമ്പെങ്ങുമില്ലാത്തവിധം അധ്വാനിക്കുകയാണ്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴുമില്ലെന്നവര് തിരിച്ചിറിഞ്ഞിരിക്കുന്നു. പഴയതുപോലെ കൈവീശിയിട്ട് കാര്യമില്ല.
കൈവീശുന്നവര്ക്ക് പ്രത്യഭിവാദ്യം ചെയ്യാന്‍ ബിജെപിക്കാരേയുള്ളൂ. അതുകൊണ്ടുതന്നെ വമ്പന്മാരെന്തുതന്നെ വിമര്‍ശനം ചൊരിഞ്ഞാലും അവര്‍ അസഹിഷ്ണുതയില്‍ അഭിരമിക്കുകയാണ്. രാജ്യത്താകമാനം ബിജെപിവിരുദ്ധത പ്രചരിപ്പിക്കാന്‍ കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ തുടരുകയാണ്. അതിന്റെ കേന്ദ്രബിന്ദു കേരളത്തിലാണ്. കേരളത്തിലെ മുന്നണികള്‍ രണ്ടും ബിജെപി വിരുദ്ധജ്വരം ബാധിച്ച് അന്ധാളിപ്പിലാണ്. ബിജെപിയെ തളച്ചിട്ട് മതി മറ്റെല്ലാം എന്ന നിലപാടിലാണ് മുന്നണികള്‍ രണ്ടും. എല്ലാ ആക്ഷനും ഒരു റിയാക്ഷനെന്നപോലെയാണ് കാര്യങ്ങളുടെ പോക്ക്. അതിനൊരു ഉദാഹരണമാണ് ജനരക്ഷായാത്രയ്ക്കെതിരായ ജനജാഗ്രതായാത്ര.
ഇടത് മുന്നണിയാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്. തെക്കുനിന്ന് വടക്കോട്ടും വടക്കുനിന്ന് തെക്കോട്ടുമായി രണ്ട് യാത്ര. ഇതാകട്ടെ ഒരു ലക്ഷ്യവുമില്ലാത്ത തെക്കുവടക്ക് സഞ്ചാരമായി. സമൂഹത്തിലെ തിന്മകള്ക്കും അക്രമരാഷ്ട്രീയത്തിനും ജിഹാദി ഭീകരതയ്ക്കുമെതിരെയാണ് ബിജെപിയുടെ യാത്ര. അതിനെ അധിക്ഷേപിച്ചും അവഹേളിച്ചും ആരംഭിച്ച ജാഗ്രതായാത്രയാകട്ടെ പരിഹാസ്യമായി. വടക്കുനിന്ന് യാത്ര നയിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. പിബി മെമ്പര്‍, സിപിഎം സംസ്ഥാനസെക്രട്ടറി. അത് കോഴിക്കോട്ടെത്തിയപ്പോള്‍ ആകെ അലങ്കോലമായി. കള്ളക്കടത്തുകാരന്റെ ആഡംബരകാറിലായി കമ്മ്യൂണിസ്റ്റ് നേതാവിന്റെ യാത്ര. അത് ചിത്രം സഹിതം വാര്‍ത്തയായപ്പോള്‍ കാറ് ആരുടേതാണെന്നറിഞ്ഞില്ല.
കേറി എന്നതേയുള്ളൂ എന്ന ന്യായം. കള്ളക്കടത്തുകാരന്റെ പേരില്‍ ‘കാരാട്ട്’ എന്നുള്ളതാണ് സഖാക്കള്‍ക്കെല്ലാം ആശ്വാസം. കേരളത്തിലെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന് പ്രതിപത്തി കാരാട്ടിനോടാണല്ലോ. കാരാട്ട് ഫൈസലും കാരാട്ട് റസാക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കും കോള്മയിര് കൊള്ളും. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏത് സഖാക്കള്‍ക്കാണ് ആവേശം ഉയരാത്തത്. അതേ കോടിയേരിക്കും സംഭവിച്ചിട്ടുള്ളൂ. ഒടുവിലത്തെ കാരാട്ടുമാര്‍ കോടിയേരിയുടെ പ്രിയപുത്രന് ബിനീഷിന്റെ കൂട്ടുകാരായതിനാല്‍ അവരുടെ കാറില്‍ സഞ്ചരിക്കുന്നതില്‍ എന്താണ് കുഴപ്പം ?
ബിനീഷിന്റെ കല്യാണനിശ്ചയം തന്നെ കല്യാണമാക്കി സഹകരിച്ച കാരാട്ടുകാരുടെ പങ്ക് നിസ്സീമമല്ലെ. ഇനി ഇതിലെന്തെങ്കിലും അപാകതകള്‍ സംഭവിച്ചെങ്കില്ത്തന്നെ കാടാമ്പുഴയില്ചെന്ന് പൂമൂടല്‍ ചടങ്ങ് നടത്തിയാല്‍ തീരുന്നതല്ലേയുള്ളൂ.
കോടിയേരി ആഭ്യന്തരവകുപ്പുഭരണം തുടങ്ങിയപ്പോള്‍ നേരിട്ട അനിഷ്ടങ്ങള്‍ ഏറെയായിരുന്നല്ലൊ. മന്മോഹന് ബംഗ്ലാവില്‍ ദോഷങ്ങള്‍ തീര്‍ക്കാന്‍ 18 ലക്ഷം ചെലവാക്കിയിട്ടും ഒഴിയാ ബാധയ്ക്ക് പരിഹാരം വിനോദിനി ചേച്ചിയുടെ ഒരൊറ്റ വഴിപാടാണെന്നാര്ക്കാണറിയാത്തത് ! വിഘ്നങ്ങളെല്ലാം നീങ്ങും.
പക്ഷേ ജനജാഗ്രതയില്‍ സ്വയം ജാഗ്രതക്കുറവ് തീര്‍ത്താലും തീരാത്ത കളങ്കമായി അവശേഷിക്കുകതന്നെ ചെയ്യും. അതിനിടയിലാണ് തോമസ് ചാണ്ടി. ഇദ്ദേഹം മന്ത്രിക്കസേരയില്‍ എത്തിയതുതന്നെ അപശകുനമായാണല്ലൊ ! മുന്‍ഗാമി എ.കെ. ശശീന്ദ്രന്റെ ദുര്നടപ്പിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് തുണയായത്. കെ. കരുണാകരന്റെ ഡിഐസി വഴി കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ട ഈ അവതാരത്തിന് ആരോപണങ്ങള്‍ ഒരലങ്കാരംതന്നെ. കുവൈറ്റില്‍ ഇയാള്‍ കാട്ടിക്കൂട്ടിയ ഏടാകൂടം എത്ര എപ്പിസോഡുകള്‍ പിന്നിട്ടാലും അവസാനിക്കില്ല. കുട്ടനാട്ടിലെ ഈ മൂപ്പിലാന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും പെരുമാറ്റവും സത്കാരങ്ങളുമെല്ലാം അപസര്‍പ്പക കഥകളെപോലും വെല്ലുന്നതാണല്ലൊ.
കിളിരൂര്‍ കേസ്സൊന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല.
സാക്ഷാല്‍ അച്യുതാനന്ദന്റെ വീമ്പൊന്നും ഏശാത്ത ലേക് പാലസ് റിസോര്‍ട്ടില്‍ എത്തിയവരാരും തോമസ് ചാണ്ടിയെ നിരാശപ്പെടുത്തിയിട്ടില്ല. അതില്‍ കക്ഷി വ്യതിയാനമോ പാര്‍ട്ടി വ്യത്യാസമോ ഇല്ല. പി.ജെ. കുര്യനും കെ.ഇ. ഇസ്മയിലും എംപിമാരായിരിക്കെ എംജി റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഉച്ച ഊണിന് സമയമായല്ലോ എന്ന് ഓര്‍ത്തത്. ഇരുവരും ഒരുമിച്ചല്ലെങ്കിലും പല സമയങ്ങളിലായി അവിടെയെത്തി. ഊണുകഴിഞ്ഞ് മയങ്ങുമ്പോഴാണ് നാട്ടുകാര്‍ മുഖം കാണിക്കാനെത്തുന്നത്. ജനപ്രതിനിധികളാണല്ലൊ. മുഖം കാണിച്ചു. അവരൊരു നിവേദനം നല്കി. റോഡു വേണം എംപി ഫണ്ടനുവദിക്കണം.
ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ കത്തുള്ളതിനാല്‍ കുര്യന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല, അനുവദിച്ചു. നിവേദനം തോമസ് ചാണ്ടിക്കുവേണ്ടി മാത്രമല്ലെ എന്നൊന്നും ചിന്തിച്ചില്ല. ഇസ്മയിലിന് ലഞ്ചിന്റെ ലഹരിയില്‍ ആരുടെ കത്ത്, ആരുടെ ഒപ്പ് എന്നൊന്നും മനസ്സിലായില്ല. എംപി ഫണ്ട് ഓക്കെയാക്കി. റിസോര്‍ട്ടിന് റോഡു കിട്ടിയാല്‍ ബാക്കി കാര്യം തോമസ് ചാണ്ടി നോക്കും. കാട്ടിലെ മരം തേവരുടെ ആന, വലിയെടാ വലി എന്നപോലെ കായല്‍ നികത്തി സ്വന്തമാക്കി. ഇത് തെറ്റെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് എഴുതി.
കോടിയേരിയും പിണറായിയും വിധിയെഴുതി. പരിശോധിക്കട്ടെ, ആര് ഇനി പരിശോധിക്കാന്‍? പണത്തിന് മീതെ പരുന്തും പറക്കില്ല. ഇ.പി. ജയരാജനെ കൈക്കിലയില്ലാതെ തൂക്കിയെറിഞ്ഞ ശശീന്ദ്രന് ഒരുദിവസംപോലും സാവകാശം നല്‍കാത്ത മുഖ്യമന്ത്രി, അമ്പമ്പോ! തോമസ് ചാണ്ടിക്കുമുന്നില്‍ മുട്ടിട്ടടിക്കുന്നു. ഇതുതാന്‍ സിപിഎം! നമ്മള് കൊയ്യും വയലെല്ലാം തോമസ് ചാണ്ടിക്ക് സ്വന്തമെടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: