കണ്ണൂര്‍: ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി നവംബര്‍ 15നകം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ തീരുമാനം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്്ഡലത്തിലെ തദ്ദേശസ്ഥാപന ഭരണസമിതി അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരും ഈ യോഗങ്ങളില്‍ പങ്കെടുക്കും.
ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി രൂപീകരിച്ച 17 ഉപസമിതികളും പരിഗണിക്കേണ്ട വിഷയങ്ങളും മണ്ഡലങ്ങളിലെ ഓരോ മേഖലയിലെയും പൊതുവായ വികസന ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഉപസമിതികള്‍ പരിഗണിക്കേണ്ട കാര്യങ്ങളും നിര്‍ദേശങ്ങളും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എഴുതി നല്‍കാവുന്നതാണെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് യോഗത്തില്‍ അറിയിച്ചു. ഓരോ മേഖലയുമായും ബന്ധപ്പെടുന്ന എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികള്‍ ആശയ വിനിമയം നടത്തണം. സമഗ്രമായ വിവരശേഖരണവും നടത്തേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ സമഗ്രമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് വിപുലമായ പങ്കാളിത്തം ഉപസമിതികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിന് സഹായകമാവുന്ന സമഗ്രമായ കാഴ്ചപ്പാടും പരിഗണനാ മേഖലകളും നിര്‍ണയിക്കുന്നതിനാണ് ജില്ലാ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തുകളും മറ്റ് തദ്ദേശസ്ഥാപനങ്ങളും ഒന്നായി സംയുക്ത പദ്ധതികള്‍ ആവിഷ്ക്കരിച്ചാല്‍ ഒട്ടേറെ മേഖലകളില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് എംപി അഭിപ്രായപ്പെട്ടു. ജില്ലാ തലത്തില്‍ സമഗ്രമായ കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ എന്നതാണ് ജില്ലാ പദ്ധതി മുന്നോട്ടുവെക്കുന്ന ആശയം. ഇതിനനുസരിച്ച് പദ്ധതി രൂപീകരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. ഫണ്ടില്ലാത്തതല്ല, സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളുമായി വേണ്ടത്ര ഏകോപനമില്ലാത്തതാണ് പദ്ധതികള്‍ ഫലപ്രദമാകാന്‍ തടസ്സമാകുന്നത്. മാലിന്യസംസ്ക്കരണം, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ ഏറെ പ്രയോജനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ജില്ലാ പദ്ധതിയില്‍ രപത്യേക ഊന്നല്‍ കൊടുക്കാന്‍ സാധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതായിരിക്കും ഉചിതമെന്ന് സി കൃഷ്ണന് എംഎല്‍എ പറഞ്ഞു. ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ തട്ടിലുമുള്ള സ്ഥാപനങ്ങള്‍ ഒരു പോലെ പ്രവര്ത്തക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം.സുരേന്ദ്രന്, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.ഗോപി, എംഎല്‍എമാരുടെ പ്രതിനിധികളായ പി.പി.രാഗേഷ്, കെ.ദിവാകരന് മാസ്റ്റര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏജന്‍സികളും വഴി നടപ്പിലാക്കുന് പദ്ധതികള്‍ ഏകോപിപ്പിച്ച് സമഗ്രമായ രീതിയില്‍ പദ്ധതി നടത്തിപ്പുകള്‍ പുനഃസംവിധാനം ചെയ്യുന്നതിനാണ് ജില്ലാ പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: