തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികള്‍ വേണ്ടെന്ന് ആവശ്യപ്പെടാന്‍ സിഐടിയു സംഘടനയായ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നീക്കം. ദേവസ്വം ജീവനക്കാര്‍ ക്ഷേത്രങ്ങള്‍ ഭരിച്ചാല്‍ മതിയെന്നാണ് യൂണിയന്റെ പുതിയ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കോണ്‍ഫെഡറേഷന്റെ യൂണിറ്റ് തലസമ്മേളനങ്ങളിലും കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടന്നു. ക്ഷേത്ര ഉപദേശക സമിതികളില്‍ അധികവും ഹൈന്ദവ സംഘടനകളാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നിര്‍ദ്ദേശാനുസരണം പുതിയ നീക്കം.
ക്ഷേത്ര ഉപദേശക സമിതികളുടെ മേല്‍നോട്ടത്തിലായിരുന്നു ദേവസ്വം ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ നടത്തിവരുന്നത.് ഉപദേശക സമിതികള്‍ രൂപീകരിക്കുന്നതിനു മുമ്പ് ക്ഷേത്രങ്ങളില്‍ സബ്ഗ്രൂപ്പ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന കമ്മറ്റികളായിരുന്നു ഉത്സവങ്ങള്‍ നിയന്ത്രിച്ചിരുന്നത്. സബ് ഗ്രൂപ്പ് ഓഫീസര്‍മാരായി ക്ഷേത്രങ്ങളില്‍ നിയമിക്കപ്പെടുന്നതില്‍ അധികവും സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരായിരുന്നു. ഇത്തരത്തില്‍ സബ്ഗ്രൂപ്പ് ഓഫീര്‍മാരുടെ ഇഷ്ടക്കാരായിരുന്നു കമ്മറ്റികളില്‍ ഇടം പിടിച്ചിരുന്നത്. ക്ഷേത്ര പൂജാചടങ്ങുകളെക്കാള് ഉപരി പാര്‍ട്ടി കലാസംഘടനകളുടെ കലാപരിപാടികള്‍ക്കായിരുന്നു ആഘോഷങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നുത്.
ക്ഷേത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി ക്ഷേത്ര വിശ്വാസത്തിനെതിരെയുള്ള നിരവധി കലാപരിപാടികള്‍ ഉത്സവപ്പറമ്പുകളില്‍ അരങ്ങേറിയിരുന്നു. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയും വിനിയോഗിച്ചു. കലാപരിപാടികള്‍ക്ക് നല്കുന്ന തുകയുടെ പകുതിയും പാര്‍ട്ടിഫണ്ട് കൂടി ലക്ഷ്യമാക്കിയായിരുന്നു കണക്കെഴുത്ത്. ഉത്സവപ്പിരിവ് സംബന്ധമായ കണക്കുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഭക്തജനങ്ങള്‍ കമ്മറ്റികള്‍ക്കെതിരെ രംഗത്ത് എത്തി. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഉപദേശക സമിതികള്‍ രൂപീകരിച്ചത്. ഇതിലേക്കായി പ്രത്യേക മാനദണ്ഡങ്ങളും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ സിപിഎം പ്രാദേശിക നേതാക്കള്‍ ക്ഷേത്ര കമ്മറ്റികളില്‍ നിന്നു പുറത്തായി. തുടര്‍ന്ന് വന്ന ഉപദേശക സമിതികള്‍ ഹൈന്ദവ സമ്മേളനങ്ങള്‍ക്കും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം നല്കി. ഇത് ഹൈന്ദവ ഏകീകരണത്തിന് കാരണമായെന്നാണ് സിപിഎം ബൗദ്ധികതലത്തിലെ വിലയിരുത്തല്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പകുതിയോളം ക്ഷേത്രങ്ങളില്‍ കലാവധി കഴിഞ്ഞിട്ടും പുതിയ ഉപദേശക സമിതികള്‍ രൂപീകരിക്കുന്നില്ല. മുന്‍ ഉപദേശക സമിതികള്‍ ക്രമക്കേട് നടത്തിയെന്നാണ് അധികൃതരുടെ ആരോപണം. എന്നാല്‍ വ്യക്തമായ തെളിവുകള്‍ നല്‍കാതെ ആരെങ്കിലും പരാതി നല്കിയാല് രാഷ്ട്രീയപ്രേരിതമായി ഉപദേശക സമിതിയെ അയോഗ്യമാക്കുന്ന രീതിയാണ് നടന്നുവരുന്നത്. ദേവസ്വം ജീവനക്കാര്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: