കോഴിക്കോട്: മലയാള സിനിമയെ ജനകീയമാക്കിയ സംവിധായകനായിരുന്നു ഐ.വി.ശശിയെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്. കോഴിക്കോട് പൗരാവലി കെ.പി.കേശവമേനോന് ഹാളില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടത്തെയും സിനിമയെയും മികവോടെ സമന്വയിപ്പിച്ച് മലയാള ചലച്ചിത്രശാഖയെ പുതിയ ഭാവുകത്വത്തിലേക്ക് എത്തിച്ച പ്രതിഭയായിരുന്നു ഐ.വി.ശശി വരേണ്യ കഥാപാത്രങ്ങളെ നിരാകരിച്ച് സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ശശി തന്റെ ചലച്ചിത്രങ്ങളില്‍ മുഖ്യകഥാപാത്രങ്ങളാക്കി. തന്റേതായൊരു ശൈലിയിലൂടെ അതുവഴി ഒരു പുതിയ സിനിമാസംസ്കാരത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടെന്ന് ടി.പി. രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സംവിധായകന് വി.എം.വിനു അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചലച്ചിത്ര നിര്‍മാതാവ് പി.വി.ഗംഗാധരന് അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.രാഘവന് എം.പി, പുരുഷന് കടലുണ്ടി എം. എല്‍.എ, അഡ്വ.പി.എസ്. ശ്രീധരന് പിള്ള,ഷാജൂണ്‍ കാര്യാല്‍, തേജ് മെര്വിന്, കെ.ടി.സി.അബ്ദുള്ള, വിനോദ് കോവൂര്‍, ടി.വി.ബാലന്, എം.രാജന്, നവാസ് പൂനൂര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: