കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനജാഗ്രതായാത്രക്കിടെ സഞ്ചരിച്ച മിനികൂപ്പറിന്െ രജിസ്ട്രേഷന് വ്യാജമെന്ന് കണ്ടെത്തല്‍. നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന വിവിരം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. മോട്ടോര്‍ വാഹനവകുപ്പ് കാര്‍ പിടിച്ചെടുത്തേക്കും.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ ഏഴാം പ്രതിയായ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ കോടിയേരി സഞ്ചരിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കാറിന്റെ രജിസ്ട്രേഷന് വ്യാജമേല്വിലാസത്തിലാണെന്ന വിവരം പുറത്തായത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള കാര്‍ കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന മേല്‍വിലാസം വ്യാജമാണ്. നമ്പര്‍-4, മുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്നാണ് മേല്‍വിലാസം. ഈ മേല്‍വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ഇവിടെ അന്വേഷിച്ചെത്തിയ ടെലിവിഷന്‍ സംഘത്തോട് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായും ചാനല്‍ പുറത്തുവിട്ടു.
മിനികൂപ്പര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ എട്ടു ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചേനേ. പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വാഹന ഉടമ നികുതി വെട്ടിപ്പും നടത്തിയതായാണ് ആരോപണം. 44 ലക്ഷം രൂപ വിലവരുന്ന മിനി കൂപ്പറില്‍ കൊടുവള്ളിയില്‍ കോടിയേരി സഞ്ചരിച്ചത് പാര്‍ട്ടി നല്കിയ തുറന്ന ജീപ്പ് ഒഴിവാക്കിയായിരുന്നു. കാരാട്ട് ഫൈസലുമായുള്ള കോടിയേരിയുടെ അടുത്തബന്ധമാണ് ഇത് കാണിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: