കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ഇംഗ്ലണ്ടിനിത് ഒരു മധുര പ്രതികാരം. യൂറോ കപ്പ് ഫൈനലില്‍ സ്പെയിനില്‍ നിന്നേറ്റ തോല്‍വിക്ക് ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയെന്നു വിശേഷിപ്പിക്കുന്ന കൊല്‍ക്കത്തയിലെ സാള്ട്ട്ലേക്കില് നേടിയ വിജയത്തിന് ഇരട്ടിമധുരം. രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് ജയം.
ഇരുടീമുകളും ഒരു സ്ട്രൈക്കറെ മുന്നില്‍ നിര്‍ത്തി 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. റിയാന്‍ ബ്ര്യൂസ്റ്റര്‍ ഇംഗ്ലണ്ടിന്റെയും ആബേല്‍ റൂയിസ് സ്പെയിനിന്റെയും സ്ട്രൈക്കര്‍മാരായി എത്തി. പത്താം മിനിറ്റില്‍ പ്രത്യാക്രമണത്തിനൊടുവില്‍ സ്പെയിന് ലീഡ് നേടി. ക്യാപ്റ്റന്‍ ആബേല്‍ റൂയിസില്‍നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡ-സെസാര്‍ ഗിലാബര്‍ട്ടു വഴിയെത്തിയ നീക്കത്തിന് ഗോളിന്റെ ഭാഗ്യമുദ്ര ചാര്‍ത്തി നല്‍കിയത് സെര്‍ജിയോ ഗോമസ്. ഇംഗ്ലണ്ട് ബോക്സിനു വെളിയില്‍ പന്തു കിട്ടിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ഇടതുവിങ്ങില്‍ യുവാന്‍ മിറാന്‍ഡയ്ക്കു പന്തു മറിച്ചുകൊടുത്തു. പന്തു പിടിച്ചെടുത്തശേഷം ഇംഗ്ലണ്ട് ബോക്സിലേക്ക് മിറാന്‍ഡയുടെ ്രേകാസ്. തടയാനെത്തിയ പ്രതിരോധതാരത്തെ കബളിപ്പിച്ച് ഗിലാബര്‍ട്ടിന്റെ ദുര്‍ബലമായ ഷോട്ട്. ഗോളിക്കു മുന്നില്‍ നിലയുറപ്പിച്ചിരുന്ന സെര്‍ജിയോ ഗോമസ് പുറംകാലുകൊണ്ട് പന്തു തള്ളി പോസ്റ്റിലേക്കിട്ടു.
മുപ്പത്തിയൊന്നാം മിനിറ്റില്‍ സ്പെയിന് ലീഡ് നേടി. വഴിയൊരുക്കിയത് സെസാര്‍ ഗിലാബര്ട്ടും ഗോള്‍ നേടിയത് സെര്‍ജിയോ ഗോമസും. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്പെയിന് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. ഇംഗ്ലണ്ട് ബോക്സിന്റെ വലതുഭാഗത്തു പന്തു ലഭിച്ച ഗിലാബര്‍ട്ട് അതുനേരെ വലത് സെര്‍ജിയോ ഗോമസിനു മറിക്കുന്നു. വച്ചുതാമസിപ്പിക്കാതെ സെര്‍ജിയോ ഗോമസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി (2-0).
ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഇംഗ്ലണ്ട് കാത്തിരുന്ന ഗോള്‍. ഗോളടിച്ചത് സൂപ്പര്‍താരം റിയാന്‍ ബ്ര്യൂസ്റ്റര്‍. വലതുവിങ്ങില്‍നിന്നും സ്റ്റീവന്‍ സെസെഗ്നന്‍ ഉയര്‍ത്തിവിട്ട ക്രോസില്‍ ഹെഡ്ഡറിലൂടെ ബ്ര്യൂസ്റ്റര്‍ വലയിലേക്ക് തിരിച്ചുവിട്ടു. ടൂര്‍ണമെന്റില്‍ ബ്ര്യൂസ്റ്ററിന്റെ എട്ടാം ഗോളാണിത്. ആദ്യപകുതിയില്‍ സ്പെയിന് 2-1ന് മുന്നില്‍. 58-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍. ബോക്സിനു പുറത്ത് ഫില്‍ ഫോഡന് ലഭിച്ച പന്ത് ബോക്സിനുള്ളില്‍ വലതുഭാഗത്ത് സെസെഗ്സനിലേക്ക്. പന്ത് ബോക്സിനു സമാന്തരമായി ഗിബ്സ് വൈറ്റിനു മറിച്ച സെസെഗ്സനു പിഴച്ചില്ല. ഗിബ്സ് വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് വലയില്‍ തറച്ചുകയറി (2-2). 69-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും നിറയൊഴിച്ചു.
ഇത്തവണ അതിനുള്ള യോഗം ഫില്‍ ഫോഡനായിരുന്നു. മധ്യവരയ്ക്കു സമീപത്തുനിന്നും ജോര്‍ജ് മക്ഗീരന്‍ ഉയര്‍ത്തി നല്കിയ പന്ത് ഇടതുവിങ്ങില്‍ ഹഡ്സന്‍ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്സന്‍ പന്ത് ബോക്സിലേക്ക് മറിക്കുന്നു. പോസ്റ്റിനു മുന്നില്‍ നില്ക്കുന്ന ഫില്‍ ഫോഡന് പിഴവില്ലാത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു (3-2). ഇതോടെ സ്പാനിഷ് പ്രതിരോധം പൊളിഞ്ഞു.
83-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാലാം തവണയും ലക്ഷ്യം കണ്ടു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ജോനാഥന് പന്സോയുടെ പാസ്സില്‍ നിന്ന് മാര്‍ക്ക് ഗ്യുയിയാണ് ഇടംകാല് ഷോട്ടിലൂടെ വല കുലുക്കിയത്. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ട് പട്ടിക തികച്ചു. ഫില്‍ ഫോഡനാണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: