കൊല്‍ക്കത്ത: സെമിഫൈനലിലെ തോല്‍വി ബ്രസീലിന്റെ നടുവൊടിച്ചുവെന്നതിനു മാലിയുമായുള്ള പോരാട്ടം സാക്ഷ്യം. ആഫ്രിക്കന്‍ കരുത്തിന്റെ വന്യതയുമായി മാലി കളം നിറഞ്ഞപ്പോള്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ കാനറികള്‍ കടന്നുകൂടി. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനവുമായി ബ്രസീലിന് മടക്കം. മാലിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്.
സാള്ട്ട്ലേക്കില് ഇടവേളയ്ക്കു ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ബ്രസീലിനെ പിടിച്ചുനിര്‍ത്തിയ മാലിയെ, മധ്യനിര താരം അലന് (55), പകരക്കാരനായെത്തിയ യൂറി ആല്‍ബര്‍ട്ടോ (88) എന്നിവരുടെ ഗോളില്‍ ബ്രസീല്‍ നിരാശരാക്കി. ജയിച്ചത് ബ്രസീലെങ്കിലും കളിച്ചത് മാലി. മഞ്ഞപ്പടയെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും നിര്‍ഭാഗ്യം അവരെ പിന്നോട്ടടിച്ചു, ഒപ്പം ഫിനിഷിങ്ങിലെ പോരായ്മയും. ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയുടെ തകര്‍പ്പന്‍ പ്രകടനവും മറക്കാനാകില്ല. ഗോളെന്നുറച്ച അരഡസനിലേറെ ഷോട്ടുകള്‍ ബ്രസാവോ രക്ഷപ്പെടുത്തി.
പന്തടക്കത്തില്‍ നേരിയ മൂന്‍തൂക്കം ബ്രസീലിനുണ്ടായിരുന്നെങ്കിലും ആക്രമണത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മാലിയായിരുന്നു കേമന്മാര്. മാലി 27 ഷോട്ടുകള്‍ പായിച്ചതില്‍ പത്തെണ്ണം ലക്ഷ്യത്തിലേക്ക്. മറുപടിയായി ബ്രസീല്‍ എട്ടെണ്ണം ഉതിര്‍ത്തപ്പോള്‍ അതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക്. പക്ഷേ, രണ്ടെണ്ണം വലയിലെത്തിച്ചുവെന്നത് മഞ്ഞപ്പടയുടെ മിടക്ക്.
മാലിയുടെ പിഴവില്‍ നിന്നായിരുന്നു ബ്രസീലിന് ജീവവായുവായ ഗോള്‍. 55-ാം മിനിറ്റിലാണ് കളിയുടെ ഗതിക്കെതിരെയുള്ള ഗോള്‍. മാലി ഗോളിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പ്രതിരോധപ്പിഴവില്‍ നിന്ന് കിട്ടിയ പന്ത് അലന് പോസ്റ്റിലേക്ക് അടിച്ചു. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന പന്ത് ഗോളിയുടെ കൈകളില്‍ നിന്ന് വഴുതി വലയില്‍.
അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയെങ്കിലും തിരിച്ചടിക്കാനുള്ള ആവേശത്തിലായിരുന്നു മാലി. ലസ്സാന എന്‍ഡിയായെ, മുഹമ്മദ് കമാറ എന്നിവര്‍ ബ്രസീല്‍ ബോക്സില്‍ തുടര്‍ച്ചയായി ഭീഷണി സൃഷ്ടിച്ചു. എന്നാല്‍, ഷോട്ടുകളിലെ കൃത്യതയില്ലായ്മ വിനയായി. നിശ്ചിത സമയം തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കേ ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ട് മത്സരമുറപ്പിച്ചു. ലിങ്കണു പകരം കളത്തിലെത്തിയ യൂറി ആല്‍ബര്‍ട്ടോ സ്കോറര്‍.
മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബ്രണ്ണര്‍ വഴി പന്ത് യൂറി ആല്‍ബര്‍ട്ടോയിലേക്ക്. മാലി ബോക്സിനുള്ളില്‍ ആവശ്യത്തിന് സമയമെടുത്ത ആല്‍ബര്‍ട്ടോയുടെ ക്ലോസ് റേഞ്ചറിന് മുന്നില്‍ ഗോളിക്ക് മറുപടിയില്ലായിരുന്നു. പരിക്ക് സമയത്ത് ഗോള്‍ തിരിച്ചടിക്കാന്‍ മാലിയുടെ ഊര്‍ജ്ജിത ശ്രമങ്ങളുണ്ടായെങ്കിലും പ്രതിരോധം ശക്തമാക്കി ബ്രസീല്‍ വിജയം കാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: