കാസര്‍കോട്: എജിക്ക് മറുപടി പറയാന്‍ സംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്. മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയ്ക്കു പിന്നാലെ നിലപാടു കടുപ്പിച്ച് റവന്യൂ മന്ത്രിയും. എജിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി ഇ.ചന്ദ്രശേഖരന് ഉന്നയിച്ചത്. താന്‍ നല്കിയ കത്തിന് എജി മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. എജിയുടെ ഈ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു.
കോടതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എജിയായിരിക്കാം, എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നതെന്നും ആ വകുപ്പിന്റെ അധിപന് താനാണെന്നും ഓര്‍മ്മിപ്പിച്ച മന്ത്രി അഡീഷണല്‍ എജി തന്നെ വാദിക്കണമെന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എജി പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ തറവാട്ട് സ്വത്തിന്റെ പ്രശ്നമാണിതെന്നും ഇക്കാര്യത്തില്‍ താന്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന് ഹാജരാകണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ആവശ്യം എജി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് മുകളില്‍ അല്ലെന്നായിരുന്നു കാനം പറഞ്ഞത്.
തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഒരു നിയമമാണ് ഉള്ളതെന്നും പറഞ്ഞ കാനം, ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിനു മുകളിലല്ല
എജി: കാനം രാജേന്ദ്രന്
തൊടുപുഴ: അഡ്വക്കേറ്റ് ജനറലിന് സ്ഥാനം സര്‍ക്കാരിന് മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് ഹാജകാകണമെന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം എ.ജി. സി.പി. സുധാകരപ്രസാദ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആര് ഹാജരാകണമെന്നുള്ളത് നിയമ പ്രശ്നമാണ്. രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ കൂടുതലൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല.സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എജിയുടെ നിലപാടില്‍ റവന്യൂ വകുപ്പിന് അതൃപ്തിയുണ്ടെന്ന് മന്ത്രി പറഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കുമുള്ള ചുമതലകള്‍ക്ക് അപ്പുറം കടക്കുമ്പോഴാണ് അതൃപ്തി ഉണ്ടാകുന്നത്. എജിയുടെ നിലപാട് ശരിയാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല.
ഈ നിലപാടുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിച്ചിട്ടുണ്ട് എന്ന ആരോപണവും കാനം തള്ളി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: