ചേര്‍ത്തല: താലൂക്കിന്റെ വിവിധ മേഖലകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരെ ആക്രമിച്ചും കൊടിമരങ്ങള്‍ നശിപ്പിച്ചും സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണ് നേതൃത്വം.
പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാനും വിഭാഗീയത മറയ്ക്കാനുമാണ് അക്രമം അഴിച്ചുവിടുന്നത്. സംഘപരിവാറിന്റെ കൊടിനശിപ്പിച്ചെന്ന കേസില്‍ പ്രതിയാകുമെന്ന സൂചനയെ തുടര്‍ന്ന് കരുവാ മേഖലയിലെ ഇടതു യുവജന നേതാവ് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചെന്ന് കാട്ടി കള്ളപ്പരാതി നല്‍കുകയായിരുന്നു.
എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ അന്‍പതംഗ സംഘം തണ്ണീര്‍മുക്കത്ത് വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. പുളിച്ചുവട് കേളോത്ത് വെളിവീട്ടില്‍ ഉഷ (50) മകന് അമല്‍ ചന്ദ് (21) കുരിക്കശേരില്‍ യദുകൃഷ്ണന് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പിന്നീട് ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പ്രകടനമായെത്തിയവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ തേടിയെത്തിയ പോലീസുകാരനെ ആക്രമിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീടുവളഞ്ഞിരുന്നു. അക്രമികളെ ഭയന്ന് പോലീസുകാരന് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മംഗലത്ത് കടയ്ക്കല്‍ രജീഷ് കുമാറി (31) നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎം അഴിഞ്ഞാട്ടം. പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന പതിനൊന്നാംമൈല്‍ സ്വദേശിയുടെ വീട്ടിലും അക്രമികള്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ തേര്‍വാഴ്ചക്ക് പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുന്നതാണ് നിയമപാലകരുടെ വീട്ടില്‍ പോലും അക്രമം നടത്തുന്നതിന് ഇക്കൂട്ടര്‍ക്ക് ധൈര്യമേകുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: