ന്യൂദല്‍ഹി: നൂറു വയസുള്ള ശ്യാം ശരണ്നേഗി ഒരുങ്ങുകയാണ്. ഒരിക്കല്‍ കൂടി വോട്ട് ചെയ്യാന്‍.
റിട്ടയര്‍ ചെയ്ത അധ്യാപകനായ നേഗി അത്ര ചെറിയ കക്ഷിയൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറാണ്. അതായത് ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ആദ്യം വോട്ട് ചെയ്തയാള്‍.
ഹിമാചല്‍ പ്രദേശിലെ കിണൗര്‍ ജില്ലക്കാരനു വേണ്ടി അടുത്തുള്ള സ്കൂളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്. നടക്കാന്‍ വയ്യാത്തതിനാല്‍ കമ്മീഷനാണ് വാഹനം നല്‍കുന്നത്. ബൂത്തില്‍ കമ്മീഷന് നേഗിക്ക് വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ കമ്മീഷന് നേഗിയെപ്പറ്റി പ്രത്യേക വീഡിയോ തന്നെ തയ്യാറാക്കിയിരുന്നു.
ആദ്യ തെരഞ്ഞെടുപ്പ് 1951 ഒക്ടോബര്‍ 25നായിരുന്നു, അതും പല ഘട്ടങ്ങളായി. ആദ്യ ഘട്ടത്തിലായിരുന്നു കിണൗറില്. മറ്റു സ്ഥലങ്ങളില്‍ 1952 ഫെബ്രുവരിയിലും. ആദ്യ ഘട്ട വോട്ടെുപ്പ് നടന്ന സ്ഥലത്ത് ആദ്യം വോട്ടു ചെയ്തത് നേഗി. ഇക്കുറി നവംബര്‍ 9നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. അതില്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് നേഗി.
”ഒരുതവണ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല, ഒരോട്ടു പോലും പാഴാക്കിയിട്ടുമില്ല അച്ഛന്. അദ്ദേഹം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.” മരുമകള്‍ സുറുമ ദേവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: