കേരളത്തില്‍ സമാനതകളില്ലാത്ത ചരിത്രസംഭവമായി ജനരക്ഷാ യാത്ര മാറുകയുണ്ടായി. തുടക്കം മുതല്‍ പ്രതിയോഗികള്‍ നടത്തിയ ഇടപെടലുകള്‍ ജാഥയുടെ രാഷ്ട്രീയ പ്രാധാന്യം എടുത്തുകാട്ടി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കേരളത്തില്‍ ഇടതു വലത് മുന്നണികള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന വിഹ്വലതകളും ഉത്കണ്ഠകളുമാണ് കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ മുഖമുദ്ര. യാത്ര ഉന്നയിച്ച ‘എല്ലാവര്ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നത് കേരളത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ – സാമ്പത്തിക ഘടനയുടെ പരിച്ഛേദമാണ്.
ജിഹാദ് – ചുവപ്പു ഭീകരതയാണ് വര്‍ത്തമാന കേരളത്തിന്റെ ദുരന്തം. ഇവ സാധാരണ ജനങ്ങളുടെ സമാധാന ജീവിതത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്തും, എതിര് ശബ്ദങ്ങളുടെ വായടപ്പിച്ചും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന ഈ ഫാസിസ്റ്റ് തേര്‍വാഴ്ച്ചയ്ക്ക് കേരളീയ സമൂഹത്തിന്റെ മറുപടി ആയിരുന്നു ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം. ജനരക്ഷായാത്രയ്ക്ക് ലഭിച്ച ജനകീയ പിന്തുണ ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി. തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അവര്‍ തിരിച്ചറിഞ്ഞു. ഈ പ്രതിസന്ധി മറികടക്കാനാണ് എല്‍ഡിഎഫ് ‘ജനജാഗ്രതായാത്ര’യും യുഡിഎഫ് ‘പടയൊരുക്കം’ യാത്രയും നടത്തുന്നത്. യുഡിഎഫിന്റെ ‘പടയൊരുക്കം’ അഴിമതിയും ലൈംഗികാപവാദവുംകൊണ്ട് മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനുള്ളിലെ ആഭ്യന്തര കലാപത്തിന്റെ ‘ഡ്രസ് റിഹേഴ്സല്‍’ ആകും.
ഇടതു-ജിഹാദി ഭീകരതക്കെതിരെ എന്ന ജനരക്ഷായാത്രയുടെ മുദ്രാവാക്യം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കപ്പെടുകയാണ്. കേരത്തില്‍നിന്നുള്ള ഐഎസ് ഭീരര്‍ പിടിയിലായതും, കള്ളക്കടത്ത് കേസിലെ പ്രതിക്ക് കോടിയേരിയുമായുള്ള അവിശുദ്ധ ബന്ധം ജനജാഗ്രതാ യാത്രയില്‍ത്തന്നെ വെളിപ്പെട്ടതും ഇതിന് തെളിവാണ്. ജനരക്ഷായാത്രാ വേളയില്‍ ബിജെപിക്കെതിരെ കുപ്രചാരണം നടത്തിയ സിപിഎം ജനങ്ങളോട് മാപ്പുപറയണം.
യാത്രയുടെ തുടക്കംമുതല്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് ഡസന്‍ കണക്കിന് ലേഖനങ്ങളും പ്രസ്താവനകളുമായാണ് സിപിഎം നേതാക്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.
ജാഥയ്ക്ക് ജനപങ്കാളിത്തമില്ലെന്നും, ജനശിക്ഷായാത്രയാണെന്നും, കേരളത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും, മാനവികതയുടെ നിരാകരണമാണെന്നും, സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമൊക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സംസ്ഥാനത്ത് വ്യാപകമായി ജനരക്ഷായാത്രയുടെ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചും, ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തും, അവര്‍ സഞ്ചരിച്ച വാഹനങ്ങളുടെ നേരെ കല്ലെറിഞ്ഞും യോഗസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചും, നിര്‍ബന്ധിച്ച് കടകമ്പോളങ്ങള്‍ അടപ്പിച്ചും, ജനങ്ങളെ ഭയപ്പെടുത്തിയും ജാഥയുടെ ജനപങ്കാളിത്തം കുറയ്ക്കുന്നതിന് സിപിഎം തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും ബലിദാനികളുടെ കുടുംബാംഗങ്ങളും കേരളീയ സമൂഹം ഒന്നാകെയും യാത്രയെ ഹൃദയത്തില്‍ ആവാഹിക്കുന്ന കാഴ്ചയാണ് കണ്ടത്.
കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ മുന്നേറ്റം മുന്‍കൂട്ടിക്കണ്ടാണ് 1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെ വധിച്ച് സിപിഎം സ്റ്റാലിനിസ്റ്റ് ഭീകരതയ്ക്ക് തുടക്കമിട്ടത്. പില്ക്കാലത്ത് മുന്നൂറോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സംസ്ഥാനത്തുടനീളം സിപിഎം മൃഗീയമായി കൊലചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. സിപിഎം-ബിജെപി സമാധാന ചര്‍ച്ചകള്‍ തുടങ്ങിയ ശേഷവും ബിജെപിയുടെ ഏഴ് പ്രവര്‍ത്തകരെ നിഷ്കരുണം വകവരുത്തി.
ജനരക്ഷായാത്ര കേരളീയരെ അപമാനിക്കലാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം.
സംസ്ഥാനത്ത് ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഒരു പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെ വിമര്‍ശിക്കുന്നതെങ്ങനെയാണ് കേരളീയരെ അപമാനിക്കലാവുന്നത്? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കോടതി പോലും ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന ഏഴ് കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി ഉന്നയിച്ച ചോദ്യം ‘കണ്ണൂര്‍ ജില്ലയില്‍ മാത്രം എന്തുകൊണ്ട് ഇത്രയും കൊലപാതകങ്ങള്‍?’ എന്നാണ്. ഇത് അടിവരയിടുന്നത് കേരളത്തില്‍ നടക്കുന്ന ജിഹാദി – ചുവപ്പ് ഭീകരതയുടെ ആഴമാണ്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത ജനരക്ഷായാത്രയില്‍ 17 കേന്ദ്രമന്ത്രിമാരും, നാല് മുഖ്യമന്ത്രിമാരും, ഒരു ഉപമുഖ്യമന്ത്രിയും, മൂന്ന് സംസ്ഥാന മന്ത്രിമാരും നിരവധി എംപിമാരും എംഎല്‍എമാരും പങ്കെടുക്കുകയുണ്ടായി. യാത്രക്ക് പിന്തുണ നല്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം ആസ്ഥാനങ്ങളിലേക്ക് ജനമുന്നേറ്റ യാത്രകള്‍ നടന്നു. ഇത് അസാധാരണമായ ദേശീയോദ്ഗ്രഥനമാണ്. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ വീണ്ടും പ്രതിധ്വനിച്ചു. കേരളത്തിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, ഫെഡറല്‍ ഘടന നിലനില്‍ക്കുന്ന രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും പ്രശ്നമാണെന്നുമുള്ള സന്ദേശമാണ് ഇത് നല്‍കിയത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ദേശീയ മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി.
ആദ്യദിവസം യാത്രയ്ക്കുശേഷം ദില്ലിയിലേക്ക് തിരിച്ചുപോയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പിണറായിയുടെ മണ്ഡലത്തിലൂടെ നടക്കാന്‍ ഭയംകൊണ്ടാണ് തിരികെപോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു. അമിത് ഷാ രണ്ടാം ദിനം ജാഥയില്‍ പങ്കെടുക്കാതെ ദല്‍ഹിയിലേക്ക് തിരിച്ചു പോയതിന്റെ അടിയന്തര സാഹചര്യം ബിജെപി ദേശീയ നേതൃത്വം തന്നെ വിശദീകരിച്ചതാണ്. എന്നാല്‍ ജനാധിപത്യ കേരളത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ഒരു ജാഥയില്‍ പങ്കെടുക്കാന്‍ ഭയപ്പെടേണ്ട വിധം എന്ത് ഭീകരാവസ്ഥയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവണം.
ചെഗുവേര എന്ന കലാപകാരിയെ തങ്ങളുടെ മിശിഹായായി വാഴ്ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി രാജ്യത്തെ മുഴുവന്‍ ബിജെപിക്കാര്‍ ശ്രമിച്ചാലും സിപിഎമ്മുകാരന്റെ ഒരു രോമംപോലും പറിക്കില്ലെന്ന സംസ്ക്കാരശൂന്യമായ പ്രസ്താവനയിലൂടെ അണികള്‍ക്ക് കലാപത്തിനുള്ള ആഹ്വാനമല്ലെ നല്‍കിയത്? ഇത് ചെഗുവേരയുടെ ബൊളീവിയ അല്ല, അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, മന്നത്ത് പത്മനാഭനും സൃഷ്ടിച്ച ജനാധിപത്യ കേരളമാണെന്ന്, സിപിഎം നേതാവിന്റെ പ്രസ്താവന പരമപുച്ഛത്തോടെ തള്ളിക്കൊണ്ട് അനുയായികള്‍ തന്നെ തെളിയിച്ചു.
കേരളാ മോഡല്‍ വികസനം പ്രതിസന്ധിയിലാണെന്ന് എല്‍ഡിഎഫും യുഡിഎഫും പലവട്ടം തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പിന്തുണയില്ലാതെ കേരളത്തിന്റെ വികസനം മുന്നോട്ട് പോകില്ലെന്ന സിപിഎം തിരിച്ചറിവാണ് വികസന ചര്‍ച്ചകള്‍ക്കുള്ള ക്ഷണിക്കല്‍.
എന്നാല്‍ വികസനത്തിനും വികസനസംവാദങ്ങള്ക്കും അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷം അനുയോജ്യമല്ല. സംസ്ഥാനത്ത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും ആരോഗ്യകരമായ ആശയവിനിമയവുമാണ് വികസന ചര്‍ച്ച സാധ്യമാക്കുന്നത്. എല്ലാവര്ക്കും ജീവിക്കാന്‍ അവസരം സൃഷ്ടിക്കുന്ന പുത്തന്‍ വികസന പരിപ്രേഷ്യമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള അംഗീകാരമാണ് ബിജെപി നയിച്ച ജനരക്ഷാ യാത്രയ്ക്ക് ജനങ്ങള്‍ നല്കിയ കലവറയില്ലാത്ത പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: